Monday, October 12, 2009

ഹോട്ട് വീല്‍‌സ്

ഞാറച്ചോട്ടിലെ ഞങ്ങളുടെ സ്വന്തം ക്ലബ്ബായ’ചിഹ്ന’യുടെ പിന്നിലെ തുറസ്സില്‍ ഇരിക്കുകയായിരുന്നു പതിവുപോലെ അന്നും ഞങ്ങള്‍. അപ്പൊഴുണ്ട് നമ്മുടെ താഹിര്‍ ഓടിക്കിതച്ചു വരുന്നു.‘ എന്താടാ കാര്യം?‘


“അങ്ങേര് ദേ അപ്പുറത്ത് നില്‍ക്കുന്നു!”


ആര്‌“


“അന്നത്തെ ആ ശംഖുമുഖം കേസ്‌....“


ങാ....അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. കുറേ നാള്‍ മുന്‍പാണ്. താഹിര്‍ അവന്റെ അളിയനെ വിളിക്കാന്‍ എയര്‍‌പോര്‍‌ട്ടില്‍ പോയതായിരുന്നു. ഫ്ലൈറ്റ് ലേറ്റാണ്‌. മൂപ്പര്‍ സമയം പോകാന്‍ ശംഖുമുഖം കടപ്പുറത്തു വന്നിരുന്നു. കാലം പഴയതാണല്ലോ. ആളുവന്നിട്ട് കാറുവിളിക്കാമെന്ന വിചാരത്തിലാണവന്‍. കാറില്‍കയറാമെന്നതിനാലാണു വന്നതു തന്നെ! കാറ്റുകൊണ്ട്, തിരകണ്ട്, വായിനോക്കി കുറേ സമയം.

കുറേക്കഴിഞ്ഞപ്പോള്‍ ഒരു ചെറുപ്പക്കാരന്‍സാര്‍ വന്നു. സുമുഖന്‍, സുഭഗന്‍. പരിചയപ്പെട്ടു. താഹിര്‍ വിവരമൊക്കെപ്പറഞ്ഞു. പിന്നെ,.... അയാള്‍.... അടുത്തോട്ടു നീങ്ങിയിരുന്ന്......കൈ അവന്റെ തുടയിലേക്കുവച്ച്.......ഒരു ഡയലോഗ്:“ നമുക്കിടയില്‍ എന്തിനാ ഒരു അകല്‍‌ച്ച?”...!!! അമ്പരന്നുപോയ താഹിര്‍ കയ്യുംതട്ടി എണീറ്റുമാറി. ‘ഹോ...അങ്ങേരെക്കണ്ടാല്‍ ഇത്തരക്കാരനാണെന്നു തോന്നുകയേയില്ല.’

ആ അങ്ങേര്‍ ഇപ്പം താഴെ മുതലിയാരുടെ ഹോട്ടലിലേയ്ക്ക് കയറിപ്പോയെന്ന്. ഞങ്ങള്‍ ഓടി ചെന്നു. കാത്തുനില്‍പ്പായി. ഇറങ്ങിവന്നതും ഞങ്ങള്‍ മുട്ടി: സാര്‍ ഒരു കാര്യം പറയാനുണ്ടായിരുന്നു. ഒന്നു വരാമോ?

അപകടം മണക്കുമ്മുമ്പേ മൂപ്പരെ കെട്ടിടത്തിന്റെ പുറകിലെത്തിച്ചു. തുടങ്ങും മുമ്പ് സെക്രട്ടറിയേറ്റിലെ വേലായുധന്‍സാര്‍‌ ‍ഓടി വന്നു. “ഒന്നും ചെയ്യല്ലേ പിള്ളാരേ”.

ഞങ്ങള്‍ കാര്യം പറഞ്ഞു. ക്ഷമിച്ചുകള എന്നായി വേലായുധന്‍ സാര്‍. സാറിന്റെ ഭാര്യയുടെ ഓഫീസിലെ അസിസ്റ്റന്റ് എഞ്ചനീയറാണു അങ്ങേര്‍. ‘ എന്നിട്ടാണോ ഈ ഡാഷന്‍ ഇങ്ങനെ നടക്കുന്നത് ?’ പ്രേമനു സഹിക്കുന്നില്ല. ഒന്നും ചെയ്യരുതെന്നു സാറിനു നിര്‍‌ബന്ധം. സാര്‍ അയാളെ കൂട്ടിക്കൊണ്ടുപോയി. ഞങ്ങള്‍ നോക്കിനില്‍ക്കേ ഹോട്ടലിനു മുന്നില്‍‌ക്കിടന്ന പുത്തന്‍ ഫിയറ്റ് ഡ്രൈവ് ചെയ്ത് അയാള്‍ പോയി.

എല്ലാം കഴിഞ്ഞു. കാഴ്ച്ചക്കാരെല്ലാം പോയി. ഞങ്ങള്‍ മാത്രമായപ്പോള്‍ അല്‍പ്പം നിരാശ കലര്‍‌ന്ന സ്വരത്തില്‍ താഹിര്‍ ഞങ്ങളോടു പറഞ്ഞു: “ .....കാറുണ്ടെന്നറിഞ്ഞിരുന്നെങ്കില്‍... അവിടെ ........ഇരിക്കാമായിരുന്നു”....!!!!!



Friday, October 9, 2009

റോങ്നമ്പര്‍

ഞാറച്ചോട്ടില്‍ അക്കാലത്ത്‌ ടെലഫോണ്‍ ഒരത്ഭുതവസ്തുവായിരുന്നു. ആദ്യമൊക്കെ പട്ടാളത്തിന്റെ കടയിലും മറ്റുമേ അതുണ്ടായിരുന്നുള്ളൂ. അതും വെറും രണ്ടക്കനമ്പര്‍ ഫോണുകള്‍! പിന്നെ പുരോഗമനം വന്നു. രണ്ടക്ക നമ്പര്‍ നാലക്കമായി. ഒപ്പം കുറേ പുതിയ കണക്ഷനുകളും. അങ്ങനെയാണ് ഞാറച്ചോടുസ്കൂളീല്‍ ഞങ്ങളുടെ അപ്പുറത്തെ ക്ലാസിലെ സുന്ദരി സജിനിയുടെ വീട്ടിലും ഫോണ്‍ കിട്ടിയത്. അവളുടെ അച്ഛന്‍ അമേരിക്കയിലാണത്രേ. ഇരുമ്പിന്റെ ഗേറ്റിട്ട മതില്‍ക്കെട്ടിനകത്ത് രണ്ടുനില വീട് ഞങ്ങള്‍ക്കാര്‍ക്കും ഇല്ല. ഒരുവീടിന്റെയും രണ്ടാം നിലയില്‍ ഞങ്ങള്‍ കയറിയിട്ടുമില്ല. അവളെപ്പോലെ വിലകൂടിയ ഉടുപ്പും സുഗന്ധവും ഞങ്ങള്‍ക്കില്ല. അതിനെല്ലാം പുറമേയല്ലെ ഇപ്പോ ഫോണും!

പക്ഷേ ഞങ്ങളുടെ കൂട്ടത്തില്‍ ഒരു ഭാഗ്യവാനുണ്ട് - നാസിം. അവന്റെ മാമായുടെ വീട്ടിലും ഇത്തവണ ഫോണ്‍ കിട്ടി. അവന്‍ അതില്‍ഊടെ ഏതോ ബന്ധുവിനോട് സംസാരിച്ചിട്ടുമുണ്ട്. എത്രദിവസം നിര്‍ബന്ധിച്ചിട്ടാണെന്നോ മാമായുടെ വീട്ടില്‍ ഞങ്ങളെ കൊണ്ടുപോകാന്‍ അവന്‍ സമ്മതിച്ചതെന്നറിയാമോ? അങ്ങനേ ആ ഞായറാഴ്ച വന്നെത്തി. മാമാ എവിടെയൊ പോയിരിക്കുന്നു. ഞങ്ങള്‍ നാലുപേര്‍ മാമാടെ വീട്ടില്‍! മാമിയുടെ അനുവാദത്തോടെ ഫോണിന്റെ മുമ്പില്‍. ഫോണുള്ള ആരെയുംഞങ്ങള്‍ക്കറിയില്ല. ഞങ്ങള്‍ക്കറിയാവുന്ന ആര്‍ക്കും ഫോണുമില്ല! പക്ഷേ, വലിയ ഗമയില്‍ നാസിം പറഞ്ഞു : ‘സജിനിയെ വിളിക്കാം‘.

“നമ്പരറിയാതെ എങ്ങനെ വിളിക്കുമെടാ..?”

“എനിക്കറിയാം...” അവന്റെ സ്വരത്തില്‍ അല്‍പ്പം പുച്ഛമുണ്ടായിരുന്നു.

ഫോണ്‍ നീക്കിവച്ച് അവന്‍ നമ്പര്‍ കറക്കിത്തുടങ്ങി. ഞങ്ങള്‍ അത്ഭുതത്തോടെ കണ്ടുനിന്നു : നമ്പര്‍2216. ജയഭാരതിയെ വിളിക്കുന്ന നസീറിനെപ്പോലെ അവന്‍ നിന്നു. ആരോ ഫോണെടുത്തു.

അവന്റെ സ്വരം ഗൌരവമായി: “ ഹലോ....ഡബിള്‍ടൂവണ്‍സിക്സല്ലേ....?”

മറുപടി കേട്ടിട്ടാവണം അവനൊന്നു ഞടുങ്ങി. എന്നിട്ടു തിടുക്കപ്പെട്ടു പറഞ്ഞു :‘ സോറീ, റോങ് നമ്പര്‍..”

എന്നിട്ടു റിസീവര്‍ താഴെയിട്ടു. ചുറ്റും കൂടിയിരുന്ന ഞങ്ങള്‍ ആകാംക്ഷയോടെ ചോദിച്ചു :എന്തുപറ്റിയെടാ?..”

“ എട്ത്തിട്ട് ‘അതേ’ ന്നു പറഞ്ഞത് അവളുടെ അമ്മയാടാ...” അവന്റെ അമ്പരപ്പു മാറീട്ടില്ല.

ഞങ്ങളും ഓര്‍ത്തോര്‍ത്ത് ഞെട്ടി.

ഒടുവില്‍ കുറേക്കഴിഞ്ഞ് ഷെര്‍ഷ ചോദിച്ചു: എടാ, ഡബിള്‍ടൂവണ്‍സിക്സല്ലേന്നു ചോദിച്ചത് നീയല്ലേ? “

തലേരാത്രി


‘കണ്ണില്ലാത്തവനേ കണ്ണിന്റെ വിലയറിയൂ’ എന്ന് അന്തര്‍‌ജ്ജനംടീച്ചര്‍ പറഞ്ഞു കേട്ടപ്പോള്‍ അഞ്ചാംക്ലാസ്സുകാരന് മനസ്സിലായില്ലായിരുന്നു. കാലങ്ങള്‍ക്കും ദേശങ്ങള്‍ക്കും ഇപ്പുറത്ത്, കിതപ്പാറ്റിതളര്‍ന്നിരിക്കുമ്പോള്‍, ഇന്ന് ആ പഴയ അഞ്ചാംക്ലാസ്സുകാരന്‍ ഒരുപാട് കണ്ണുകളുടെ വിലയറിയുന്നു. തണലുകളില്ലാത്ത വഴികളില്‍ നിന്ന്, ഇനി ഒരിക്കലും പോകാനാവാത്ത ആ ഞാറച്ചോട്ടിലേയ്ക്ക് ഞാന്‍ പുറപ്പെടുകയാണ്. ഒപ്പ വരില്ലേ നിങ്ങള്‍ ......?