Wednesday, January 27, 2010

അന്നവിചാരം (വീണ്ടും)

‘മാതാപിതാഗുരുദൈവം’ എന്ന ചൊല്ല് ഞാറച്ചോട്ടിലും പ്രാബല്യത്തിലുണ്ടായിരുന്നു. അവരെ മാത്രമല്ല, അന്നത്തെയും മാനിക്കണമെന്ന് പരക്കെ അഭിപ്രായമുണ്ടായിരുന്നു. ‘അന്നവിചാരം മുന്നവിചാരം’ എന്ന് വയറിലെഴുതിയൊട്ടിച്ചു നടന്നിരുന്ന എന്നെപ്പോലുള്ളവര്‍ക്ക് , ആ അഭിപ്രായം ‘ക്ഷ’ പിടിച്ചു. ‘വേണ്ട’ എന്നോ ‘മതി’ എന്നോ ഒരു വാക്ക് എന്നില്‍ നിന്നു പൊഴിയാന്‍ എത്ര പ്രയാസമായിരുന്നെന്നോ. അഥവാ പൊഴിക്കേണ്ടിവന്നാല്‍ അതോര്‍ത്ത് ഞാനെന്തു പ്രയാസപ്പെട്ടിരുന്നെന്നോ! അതിനാലൊക്കെത്തന്നെ എവിടെ ചെന്നാലും അന്നാടിന്റെ ഭക്ഷണത്തിലാണ് എന്റെ ശ്രദ്ധ ആദ്യം ചെല്ലുന്നത്. അതിന് എനിക്ക് പ്രേരണയും പരിശീലനവും തന്നത് ഞാറച്ചോട്ടിലെ ഹോട്ടലുകളായിരുന്നു.(ഹോട്ടല്‍ എന്നല്ല പറയേണ്ടത് :‘ഓട്ടല്‍’!)

പ്രചീനകാലം മുതല്ക്കേ ഞാറച്ചോട്ടില്‍ ഓട്ടലുകളുണ്ടായിരുന്നത്രേ. എന്റെ ഓര്മ്മയിലെ ആദ്യ ഹോട്ടല്‍ , ‘ഹോട്ടല്‍ പര്‍പ്പിള്‍സ്’ ആണ്. പണ്ടത്തെ ഹോട്ടലുകള്‍ക്ക് ഒരു സുഖകരമായ മണമില്ലായിരുന്നോ? ആ മണവും ഗുണവുമുണ്ടായിരുന്ന ഹോട്ടലായിരുന്നു പര്‍പ്പിള്‍സ്. ഞാറച്ചോടു ചന്തയ്ക്കു മുമ്പിലുണ്ടായിരുന്ന ആ ഹോട്ടലിന്റെ മുന്‍‌വശം മുഴുവന്‍ ഉരുളന്‍ മരയഴികളാണ്. വാതിലും അങ്ങനത്തതു തന്നെ. അകത്തേക്കു കയറിയാല്‍ വേറൊരു ലോകമാണ്. മൊത്തം ‘വാള്‍പേപ്പറുകള്‍’. ഭിത്തികളിലും ഇടപ്പലകകളിലും തൂണുകളിലും മേല്ത്തട്ടിലുമെല്ലാം പേപ്പര്‍ ഒട്ടിച്ചിരിക്കുന്നു.വെറും കടലാസുകളല്ല, അന്നത്തെ പ്രസിദ്ധമായ ‘സോവിയറ്റുയൂണിയന്‍’ മാസികയുടെ തിളങ്ങുന്ന മേനിക്കടലാസുകള്‍. അവയില്‍ നിറയെ വര്‍‌ണ്ണചിത്രങ്ങള്‍ . പോരാഞ്ഞിട്ട് കലണ്ടറുകള്‍, കഥാപ്രസംഗങ്ങളുടെയും ബാലകളുടെയും നാടകങ്ങളുടെയും പരസ്യങ്ങള്‍. വൈദ്യുതിവെളിച്ചത്തില്‍ ആ ഹോട്ടലിനകം മായാലോകം പോലെ തോന്നിച്ചിരുന്നു. കഴിക്കാന്‍ മറന്നു നോക്കിയിരുന്നുപോയിട്ടുണ്ട്.

കയറിച്ചെല്ലുമ്പോള്‍ ഇടതുവശത്ത് മൊതലാളിയുടെ മേശയാണ്. പ്രായം ചെന്ന, വെള്ളമുണ്ടും വെള്ളക്കുപ്പായവും വെള്ളത്തലപ്പാവും ധരിച്ച ഇസ്മായില്‍ മുതലാളി. എപ്പോക്കണ്ടാലും പരുക്കന്‍ സ്വരത്തില്‍ ചോദിക്കും :“യെപടാ..?” ഞാന്‍ തെല്ലു ഭയത്തോടെ തോളുകുലുക്കാറാണു പതിവ്. മൊതലാളി ആള് കര്‍ക്കശക്കാരനാണ്. പഴേ മര്‍മ്മാണി. ‘അടിമൊറ’ എന്ന ആയോധന കല പഠിച്ചശേഷം ‘ചുറ്റിക’യില്‍ സ്പെഷ്യലൈസ് ചെയ്തയാളാണ്. എവിടെപ്പോയാലും കയ്യില്‍ ഒരു ചെറിയ സ്പെഷ്യല്‍ ചുറ്റിക കാണും. റിപ്പര്‍ കൊലപാതകങ്ങള്‍ വാര്‍ത്തയായപ്പോഴാണ് മക്കള്‍ അത് എടുത്തൊളിപ്പിച്ചത്. ഉണ്ടാക്കുന്ന അപ്പമോ ദോശയോയെങ്ങാനും കരിഞ്ഞാല്‍ ഉണ്ടാക്കിയവനെക്കൊണ്ട് തീറ്റിക്കും മൂപ്പര്‍! കുന്തിരിക്കപ്പുകയില്‍ എണ്ണപ്പലഹാരങ്ങളുടെ മണം നിറഞ്ഞ കടലാസുചിത്രങ്ങളുടെ മായിക ലോകത്തിരുന്ന് മുതലാളി ഇപ്പോഴും എന്നോടു ചോദിക്കുന്നു : “..യെപടാ...?”

കുറച്ചപ്പുറത്ത് പുഴയിങ്കല്‍ റോഡു തുടങ്ങുന്നിടത്തെ കലുങ്കിനും ഓടയ്ക്കും മുകളിലായാണ് അടുത്ത സ്ഥാപനം. മുതലിയാരുടെ ഹോട്ടല്‍. പെണ്മക്കളില്‍ ആരുടെയോ പേരാണ് അതിനിട്ടിരിക്കുന്നത്. പക്ഷേ, സുഗന്ധവാഹിനിയായ ഓടയുടെ മുകളില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന മഹത്സ്ഥാപനമായതിനാല്‍ ‘ഓടക്കട’ എന്നാണതിന്റെ വിളിപ്പേര്. മുതലിയാരൊരു സൃഷ്ടിയാണ്. ശീമപ്പന്നി പോലെയൊരു പടപ്പ്. ഇടയ്ക്കുണ്ടായ ഒരു ജീപ്പപകടം കൂടിക്കഴിഞ്ഞപ്പോള്‍ മോന്ത അസ്സലായി. ഹോട്ടല്‍ പര്‍പ്പിള്‍സ് വെജിറ്റേറിയന്‍ ഹോട്ടലാണെങ്കില്‍, ഇത് നോണ്‍‌വെജ് ഹോട്ടലാണ്. മാത്രമല്ല പച്ചയിറച്ചി വില്ക്കുക കൂടി ചെയ്യും .റോഡുനിരപ്പിലാണ് കഴിക്കുന്നയിടം. അവിടന്നു നാലഞ്ചു സ്റ്റെപ്പ് താഴേക്കിറങ്ങിയാല്‍ ചായയടിക്കുന്നയിടം. അവിടന്നും താഴേക്കിറങ്ങിയാല്‍ അടുക്കള.( അതു കാണാനും മാത്രമൊന്നും പാപം ഇതുവരെ ഞാന്‍ ചെയ്തിട്ടില്ല!)

അടുത്ത ഹോട്ടല്‍ വളരെ പ്രശസ്തമാണ്. അക്കാള ഹോട്ടല്‍. ഇതിന്റെയും ശരിയായ പേര് മറ്റെന്തോ ആണ്. പക്ഷേ, അക്കാള അമ്മച്ചി നടത്തുന്നതായതിനാലാവും ഈ പേര്. ഇങ്ങനെ പറഞ്ഞാലേ ജനം അറിയൂ; ജനം ഇങ്ങനയേ പറയൂ. ഉച്ചയൂണു മാത്രം വില്ക്കുന്ന കടയാണത്. ഒരുകാലത്ത് അവിടന്ന് ഒരൂണ് സ്വപ്നമായിരുന്നു. ഇലയിലാണു വിളമ്പുക. മൊന്തയില്‍ കൊണ്ടുവന്ന് വെള്ളം ഗ്ലാസ്സിലൊഴിക്കും. മീങ്കറിയില്ല ; വറുത്തതു മാത്രം. ഹോ! അത്രയും നന്നായി മീന്‍ വറുക്കാന്‍ ലോകത്താര്‍ക്കറിയാം ! മീന്‍ വറുത്തതിന്റെ കൂടെ ‘പൊടി’ എന്നൊരു സാധനം തരും. ചതച്ച വറ്റല്മുളക് മീനൊപ്പം വറുന്നതാണത്. എന്താ അതിന്റെ രുചി! അതു കഴിക്കാന്‍ വേണ്ടിമാത്രം ഉണ്ണാന്‍ വന്നിരുന്നവരെ എനിക്കറിയാം. ഉച്ചയ്ക്ക് ഉത്സവപ്പറമ്പു പോലെയാണവിടം. സീറ്റുകിട്ടിയ ഭാഗ്യവാന്മാരെ അസൂയയോടെ നോക്കി, സുഗന്ധങ്ങളില്‍ ലയിച്ച്, കാകദൃഷ്ടിയോടെ അല്പാഹാരത്തിനായി നിന്ന നില്പ്പുകള്‍!

ഞാനൊക്കെ കഴിക്കാറായപ്പോഴേക്കും നിര്‍ത്തിപ്പോയ ഒരു ഹോട്ടലുണ്ട് ഞാറച്ചോട്ടില്‍ - ഹോട്ടല്‍ ഇമ്പീരിയല്‍. നോണ് വെജ് കറിയുടെ മണം റോഡേ പോകുന്നവരെ വശീകരിച്ചകത്തെത്തിക്കുമായിരുന്നു.തീന്‍‌മേശകളും ബാല്ക്കണിയും സ്റ്റെയര്‍കേയ്സും അവ്യക്തമായ ഓര്‍മ്മകളിലുണ്ട്.

ഒരോട്ടല്‍ കൂടി : ഹോട്ടല്‍ ജനത. ഞാറച്ചോടു ചന്തയിലേക്കുള്ള വഴിക്കെതിരെ പ്രധാനപാതയ്ക്കരുകില്‍. ഞാറച്ചോടുകവലയില്‍ ആദ്യം പതിയ്ക്കുന്ന വെളിച്ചം ആ കടയിലേതാണ്. അതിരാവിലെ തന്നെ കട പ്രവര്‍ത്തനം തുടങ്ങും. നേരം വെളുക്കും വരെ ഞാറച്ചോട്ടിലെ ബസ്റ്റോപ്പ് ആ ദാരിദ്ര്യക്കടയുടെ മുന്നിലായിരുന്നു.ലംബോദരനെന്ന പേര് അന്വര്‍‌ത്ഥമാക്കിക്കൊണ്ട് കടമുതലാളി മുന്നില്‍ത്തന്നെ കാണും.

പുതിയ കാലം വഴിനിറഞ്ഞെത്തിയപ്പോള്‍, പഴയ മണ്‍‌വഴികള്‍ ടാര്‍‌റോഡുകളായതു പോലെ, ഞാറച്ചോടിന്റെ സ്വന്തം രുചികള്‍ ‘ആഗോള പലഹാരമായ’ പൊറോട്ടയ്ക്കു വഴിമാറി. ചിക്കന്‍ ഒരു ഫാഷനായതോടെ ഞാറച്ചോട്ടില്‍ ആദ്യത്തെ ‘ചിക്കന്‍ കോര്‍ണര്‍‘ ആരംഭിച്ചു. പുഴയിങ്കല്‍ റോഡിലെ പുതിയ ഹോട്ടലില്‍ മസാല ദോശ വിളമ്പിത്തുടങ്ങിയതോടെ ചരിത്രം വഴിമാറിത്തുടങ്ങി. ദേശീയ പലഹാരങ്ങള്‍ അപമാനകരമായി അന്നു തോന്നിയവരില്‍ ഈ പാവം വെഞ്ഞാറനുമുണ്ടായിരുന്നു! (പൊറോട്ടയില്‍ മുങ്ങി പൊറോട്ടയില്‍ പൊങ്ങിയ, പൊറോട്ടച്ചാലുകള്‍ നീന്തിക്കയറിയ, പൊറോട്ടമരങ്ങളിലൂഞ്ഞാലാടിയ, പൊറോട്ടയ്ക്കു മുന്നില് പൊളിവാ കാട്ടിയ ധീരന്‍!)
ഇന്ന് ഹോട്ടലെന്നാല്‍, ഞാറച്ചോട്ടില്‍, ബിവറേജസ് കോര്‍പ്പറേഷന്റെ സഹായ സ്ഥാപനങ്ങള്‍ മാത്രമാണ്. സായന്തനങ്ങളില്‍ അവിടെ അസംഖ്യം പഴശ്ശിരാജമാര്‍ ‘വാള്‍’വീശി ‘വിദേശ’ത്തോടു കലഹിച്ചുകൊണ്ടിരിക്കുന്നു - നിലംപരിശാകും വരെ!

Monday, January 11, 2010

മറക്കുമോ നീയെന്റെ.....

ജനുവരി 10

യേശുദാസിന് 70 വയസ്സ് തികഞ്ഞു.

കേരളത്തില്‍ എവിടെയും എപ്പോഴും യേശുദാസ് പാടുന്നുണ്ടാവും. യേശുദാസിനെക്കുറിച്ചുള്ള എന്റെ ആദ്യഓര്‍മ്മകള്‍ ഞാറച്ചോടുമായി ബന്ധപ്പെട്ടുകിടക്കുന്നു. അക്കാലത്ത് ഞാറച്ചോട്ടില്‍ ധാരാളം പരിപാടികള്‍ നടക്കുമായിരുന്നു. രാഷ്ട്രീയ സമ്മേളനങ്ങള്‍, കലാപരിപാടികള്‍, സാംസ്കാരികപരിപാടികള്‍, കച്ചവടപരിപാടികള്‍..... എല്ലാത്തിനും മൈക്കും പാട്ടും ഉണ്ടാവും. വൈകുന്നേരം നടക്കുന്ന പരിപാടിക്ക് രാവിലേതന്നെ പാട്ട് തുടങ്ങും. ഈ പരിപാടികളിലെല്ലാം ഒരാള്‍ സ്ഥിരം സാന്നിദ്ധ്യമാണ് : ശ്രീമാന്‍ അബു. കലാസാംസ്കാരികപ്രിയനായതിനാലല്ല - മൂപ്പര്‍ ഞാറച്ചോട്ടിലെ മൈക്ക്സെറ്റ് രംഗത്തെ കിരീടം വയ്ക്കാത്ത രാജാവാണ്.അബുവാക്കയുടെ സംഘാടനസഹായവും മൈക്ക്സെറ്റുമില്ലാതെ നടക്കുന്ന പരിപാടികള്‍ ഞാറച്ചോട്ടില്‍ അപൂര്‍വ്വമായിരുന്നു.

അക്കാലത്ത് പാട്ടുകേള്‍ക്കാനുള്ള ഏകാശ്രയം റേഡിയോകളാണ്. എന്റെ വീട്ടില്‍ എന്നോളം പ്രായമുള്ള ‘നെല്‍കൊ’ റേഡിയോയാണ് ഡ്യൂട്ടിയില്‍. മൂപ്പരെ പിരിച്ചുവിടണമെന്നും ഒരു തക്കുടുമോള്‍ ചുണ്ടിൽ വിരല്‍ വെച്ചിരിക്കുന്ന ചിത്രം പരസ്യമായുള്ള ‘മര്‍ഫി’ റേഡിയോ വാങ്ങണമെന്നും എനിക്കാഗ്രഹമുണ്ടായിരുന്നു. ഉച്ചയ്ക്കത്തെ ഒരു മണിക്കൂര്‍ ചലച്ചിത്രഗാന പരിപാടിയാണ് പാട്ടുകേള്‍ക്കാന്‍ പ്രധാന ഉപാധി. പിന്നെ രാവിലെ അവ്യക്തമായി വിട്ടുവിട്ടു കിട്ടുന്ന “വിവിധ്ഭാരതിയുടെ വാണിജ്യപ്രക്ഷേപണം, വിഷ്ണുശയ്യാപുരി”യും.

കവലയില്‍ എന്തെങ്കിലും പരിപാടിയുണ്ടെങ്കില്‍ നേരത്തേതന്നെ പാട്ടുതുടങ്ങും. കവലയില്‍ നിന്ന് അധികം അകലെയല്ലാത്ത എന്റെ വീട്ടിലിരുന്നാല്‍ വ്യക്തമായി പാട്ടുകേള്‍ക്കാം. അബുവാക്കയ്ക്ക് കുറേ ശിങ്കിടികളുണ്ട്. അതിലൊരാളായിരുന്ന ‘ചക്കി’ സംഗീത പ്രിയനായ ചെറുപ്പക്കാരനായിരുന്നു. ദാസേട്ടന്റെ ‘തരംഗിണി‘ക്കാസറ്റുകള്‍ കൃത്യമായി വാങ്ങിയിരുന്നു അബുവാക്ക. എന്റെ മനസ്സിലെ ഞാറച്ചോടുകവലയില്‍ ഇപ്പോഴും ദാസേട്ടന്റെ ഗാനങ്ങള്‍ അലയടിക്കുന്നു.

“ഈ പ്രേമഗീതകം പാടാന്‍ നീ മറന്നോ....?”

“ചില്ലിട്ടവാതിലില്‍ വന്നു നില്‍ക്കാമോ...?“

“ശ്രാവണപൌര്‍ണ്ണമി സൌന്ദര്യമേ, എന്റെ സൌഭാഗ്യമേ.....”

“പാതിരാമയക്കത്തില്‍ പാട്ടൊന്നു കേട്ടു...”

“അരയന്നമേ, ആരോമലേ....”

“മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ....”

“കായല്‍....കന്നിയോളങ്ങള്‍ കൊണ്ടേതോ.....”

“പൂക്കളം കാണുന്ന പൂമരം പോലെ നീ....”

“പച്ചപ്പനങ്കിളിത്തത്തേ, നിന്റെ ചിത്തത്തിലാരാണു...”


“അമാവാസിനാളില്‍ ഞാനൊരു...”

“ഉത്രാടപ്പൂനിലാവേ വാ...”

എന്നിങ്ങനെ ഒരുപാടൊരുപാട് ലളിതഗാനങ്ങള്‍. പ്രത്യേകിച്ച്, ദാസേട്ടനല്ലാതെ വേറൊരുത്തനും പാടിഫലിപ്പിക്കരുതെന്ന നിര്‍ബന്ധത്തോടെ രവീന്ദ്രന്‍ സംഗീതം നല്‍കിയ ‘വസന്തഗീതങ്ങ’ളിലെ പാട്ടുകള്‍.

ചലച്ചിത്രഗാനങ്ങളുടെ കാര്യം പറയാനില്ല. ‘ധ്വനി’ പുറത്തിറങ്ങിയപ്പോള്‍ മാസങ്ങളോളം അതുമാത്രമാണ് ഞാറച്ചോട്ടില്‍ മുഴങ്ങിയിരുന്നത്. ഭക്തിഗാനങ്ങള്‍ക്കും പഞ്ഞമുണ്ടായിരുന്നില്ല.

“ഈ വഴിയും പെരുവഴിയും....”

“പൊന്മല നമ്മുടെ പുണ്യമല....”

“പമ്പയാറിന്‍ പൊന്‍പുളിനത്തില്‍.....”

എന്നിങ്ങനെ ഒരുപാട് അയ്യപ്പഗാനങ്ങള്‍.

“ഹരികാംബോജി രാഗം പഠിക്കുവാന്‍...”

“ചന്ദന ചര്‍ച്ചിത നീലകളേബരം....”

“രാധതന്‍ പ്രേമത്തോടാണോ......”

“ചെമ്പൈയ്ക്കു നാദം നിലച്ചപ്പോള്‍....”

തുടങ്ങിയ ഗാനങ്ങള്‍ അടങ്ങിയ ‘മയില്‍പ്പീലി’ പാട്ടുകള്‍.


“സംകൃത പമഗിരി......”

“ആലം പടച്ചോരു റബ്ബേ....”

“മൌത്തും ഹയാത്തിന്നുമുടമസ്ഥനേ......”

“ആകേ ചുറ്റുലകത്തിലു.....”

“കരയാനും പറയാനും.....”

“കണ്ണീരില്‍ മുങ്ങി ഞാന്‍....”

“ഇമ്മലയാളത്തിക്കുറി വന്നതു....”

“എല്ലാം പടൈത്തുള്ള....”
എന്നിങ്ങനെ മൊഞ്ചുള്ള മൈലാഞ്ചിപ്പാട്ടുകള്‍.

എല്ലാം ഞാറച്ചോട്ടില്‍ അബുവാക്കയുടെ ‘റീമാ’സൌണ്ട്സിലൂടെ ഒഴുകി. യഥേഷ്ടം പാട്ടുകേള്‍ക്കാന്‍ നിവൃത്തിയില്ലായിരുന്ന ഞങ്ങള്‍ക്ക് ആശ്രയവും ആശ്വാസവുമായിരുന്നു അബുവാക്ക.

അക്കാലത്ത് ടേപ്പ്റെക്കോഡറുകള്‍ ഗള്‍ഫുകാരുടെ വീട്ടിലേ ഉണ്ടായിരുന്നുള്ളൂ. കൂടുതലും ‘നാഷണല്‍ പാനസോണിക്’. മനോഹരമായിരുന്നു പാനസോണിക്കിലെ സംഗീതാനുഭവങ്ങള്‍. കേരളത്തിലിറങ്ങുന്നതിനേക്കാള്‍ മലയാളഗാനങ്ങള്‍ ഗള്‍ഫില്‍ ലഭ്യവുമായിരുന്നു. ‘തോംസണ്‍’ കമ്പനിയുടെ 90 കാസറ്റുകള്‍ ഗള്‍ഫുകാരുടെ കയ്യില്‍ കാണും.അത്തരമൊരു കാസറ്റിലാണ് എന്റെ എക്കാലത്തെയും പ്രിയ ഗാനങ്ങളിലൊന്നായ, “അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍” ആദ്യം കേട്ടത്. എത്ര കേട്ടാലും മതിയാകുമായിരുന്നില്ല എനിക്കാഗാനം.കാസറ്റു കറങ്ങുന്നതിന്റെ നേര്‍ത്ത ഇരമ്പലിനെ മറികടന്നെത്തുന്ന ഗന്ധര്‍വ്വശബ്ദം....!

വളരെ അപൂര്‍വ്വമായി മാത്രം ഞാന്‍ കേട്ടിട്ടുള്ള ഒരു പാട്ടുണ്ട്. ആകെ മൂന്നോ നാലോ തവണ മാത്രം കേട്ട പാട്ട്. ‘ഇന്നലെ ഇന്ന്’ എന്ന ചിത്രത്തിനു വേണ്ടി ദാസേട്ടന്‍ പാടിയ “പ്രണയസരോവര തീരം....”. ആദ്യം കേട്ടത് പഞ്ചായത്ത് ഗ്രൌണ്ടില്‍‌വച്ചാണ്. ഹിന്ദുസ്ഥാന്‍ ലീവേഴ്സിന്റെ ഉല്‍പ്പന്നങ്ങളുടെ പ്രചരണാര്‍‌ത്ഥം, ഒരു രാത്രിയില്‍ പഞ്ചായത്ത്ഗ്രൌണ്ടില്‍ കമ്പനിയുടെ പ്രദര്‍ശനമുണ്ടായിരുന്നു. 16 mm പ്രൊജക്റ്റര്‍ ഉപയോഗിച്ച് ചിത്രഗീതം മോഡല്‍ പാട്ടും പരസ്യവും. ഒറ്റക്കേള്‍വിയില്‍ ഞാനാ പാട്ടിന്റെ ആരാധകനായിത്തീര്‍ന്നു.

റേഡിയോയിലും അക്കാലത്ത് ദാസേട്ടന്റെ ലളിതഗാനങ്ങള്‍ മിക്കവാറും ഉണ്ടാകുമായിരുന്നു.

“മാമ്പൂവിരിയുന്ന രാവുകളില്‍....”

“സ്വര്‍ണ്ണത്തിന്നു സുഗന്ധം പോലെ...”

“പ്രാണസഖീ നിന്‍ മടിയില്‍ മയങ്ങും.....”

“പൂമുണ്ടും തോളത്തിട്ട്...”

“ചിലപ്പതികാരത്തിന്‍...”

“രാധാമാധവ സങ്കല്‍പ്പത്തിന്‍...”

“മതിലേഖ വീണ്ടും മറഞ്ഞു തോഴീ...”
അങ്ങനെയങ്ങനെയങ്ങനെ.........!


ദാസേട്ടന്റെ ഹിന്ദിപ്പാട്ടുകളുടെ കാസറ്റ് ആദ്യമായി കേള്‍ക്കാന്‍ തന്നത് കണ്ണന്‍ ബിനുവാണ്. ഓടിപ്പഴകിയ ആ കാസറ്റില്‍നിന്ന് “ചാന്ദ് ജൈസേ മുഖ്‌ടേപേ ബിന്ദിയാ സിതാരാ..” എന്ന പാട്ടൊഴുകി വന്ന നിമിഷം മറക്കാന്‍ പറ്റുന്നില്ല.

“ഗോരി തേര ഗാവ്....”

“തുത്ചോ മേരേ സംഘ് മേം.....”

“ഓ...ഗൊരിയാരേ...”

“ജബ് ദീപ് ജലേ ആനാ...”

“ബോലേ തൊ ബാംസുരീ...”

“ആജ് സെ പഹ്‌ലേ.....”

“സിദ് നാ കരൊ...”
മറക്കാനാവുന്നില്ല ആ ഗാനങ്ങള്‍.(കണ്ണന്‍ ബിനുവും ഒരു പാട്ടുപ്രിയനായിരുന്നു. മൂപ്പരിപ്പോള്‍ ‘വെര്‍ജിന്‍‌കുളങ്ങര‘യില്‍ ഹയര്‍ സെക്കന്‍ഡറി വാദ്ധ്യാര്‍.)

ഒരിക്കല്‍ ഒരു കല്യാണത്തിനു ബിജൂ ജോര്‍നൊപ്പം ടൂറിസ്റ്റ് ബസില്‍ യാത്ര ചെയ്യുമ്പോഴാണ് ആദ്യമായി ദാസേട്ടന്റെ തമിഴ് ഗാനങ്ങള്‍ കേട്ടത്. ഓരോ പാട്ടിന്റെയും തുടക്കം കേള്‍ക്കുമ്പോള്‍തന്നെ അവന്‍ ഏതാണു പാട്ടെന്ന് ആവേശത്തോടെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.
“കണ്ണൈ കലമാനേ....”

“പാടി അഴൈത്തേന്‍....”

“ഈറമാന റോജാവേ....”

“ചിന്ന ചിന്ന റോജാപ്പൂവേ....”


എന്നെ ഏറ്റവുമധികം സ്പര്‍ശിച്ച ദാസേട്ടന്റെ ഗാനങ്ങള്‍ ഇതൊന്നുമല്ല. ജീവിതത്തിലെ വല്ലാത്തൊരു ദശാസന്ധിയില്‍, എരിതീയിലെണ്ണയൊഴിക്കുമ്പോലെ, വേദനകളില്‍ തൈലലേപനം പോലെ, വീശിക്കടന്നുവന്ന ഏതാനും ഗാനങ്ങളുണ്ട്. ബാലു കിരിയത്ത് രചിച്ച്, ദര്‍ശന്‍ രാമന്‍ ഈണം പകര്‍ന്ന, തരംഗിണിയുടെ ‘വിഷാദഗാനങ്ങള്‍’. ‘കടലിന്നഗാധതയില്‍...’, ‘പ്രതിശ്രുതപ്രിയവധുവൊരുങ്ങി...’, ‘ഇനിയാരെ തിരയുന്നു മഴമേഘമേ...’, ‘ആരും കേള്‍ക്കാത്ത...’, ‘തിരുവാതിരപ്പൂവേ...’, ‘എന്റെ പ്രാര്‍ത്ഥനകേള്‍ക്കാന്‍...’, ‘ആ നല്ല നാളിന്റെ ഓര്‍മ്മയ്ക്കായി..’, ‘സ്വപ്നങ്ങളൊരു വഴിയേ...’, ‘കാര്‍ത്തികത്താരമുറങ്ങി...’, ‘പറയാതെ എന്റെ...’, ‘എട്ടും പൊട്ടും തിരിയാതെ...’, ‘ഒരിക്കലീശ്വരന്‍...’ എന്നീ പന്ത്രണ്ടു ഗാനങ്ങള്‍.പടപേടിച്ചു ചെന്നിടത്ത് പഴയ പടയാളി വര്‍ഗ്ഗം സ്ഥാപിച്ച കോളേജിലെ, വിജനമായ ഹോസ്റ്റലിലെ മൂന്നാം നിലയിലെ മുറിയുടെ ജനാലയ്ക്കലിരുന്ന് ആ ഗാനങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് കേട്ടത് ഞാനെങ്ങനെ മറക്കാനാണ്..? ജനാലയ്ക്കപ്പുറത്ത് മൈതാനത്തും വഴികളിലും അപ്പോള്‍ നിലാവും തളര്‍ന്നു കിടക്കുകയായിരുന്നു.

‘യേശുദാസിനു ശേഷം എന്ത്?’ എന്ന് ഞാന്‍ പണ്ട് ചിന്തിക്കാറുണ്ടായിരുന്നു. ഇപ്പോഴതില്ല. കാരണം, ദാസേട്ടനു മാത്രം പാടാവുന്ന ഗാനങ്ങള്‍ ഇപ്പോള്‍ സൃഷ്ടിക്കപ്പെടുന്നില്ല. ഇപ്പോഴത്തെ ഗാനങ്ങള്‍ക്ക് ദാസേട്ടന്റെ ആവശ്യവുമില്ല. രണ്ടു വര്‍ഷം മുമ്പ് ടൌണ്‍ ഹാളില്‍ കച്ചേരി കഴിഞ്ഞിറങ്ങിയ ദാസേട്ടന്റെ കരം ഗ്രഹിച്ച് ആ ശബ്ദം കേട്ടുകൊണ്ട് അല്പ ദൂരം നടക്കന്‍ കഴിഞ്ഞ നിമിഷങ്ങള്‍ ഒരു മനോഹര ഗാനം പോലെ എന്റെ മനസ്സിലുണ്ട്. കച്ചേരികളില്‍ ദാസേട്ടന്‍ പാടിയവസാനിപ്പിക്കുന്ന പാട്ടുതന്നെ ഞാന്‍ ഓര്‍ക്കട്ടെ :“...ആയുരാരോഗ്യസൌഖ്യം....”

Friday, January 8, 2010

അന്നവിചാരം

‘മാതാപിതാഗുരുദൈവം’ എന്ന ചൊല്ല് ഞാറച്ചോട്ടിലും പ്രാബല്യത്തിലുണ്ടായിരുന്നു. അവരെ മാത്രമല്ല, അന്നത്തെയും മാനിക്കണമെന്ന് പരക്കെ അഭിപ്രായമുണ്ടായിരുന്നു. ‘അന്നവിചാരം മുന്നവിചാരം’ എന്ന് വയറിലെഴുതിയൊട്ടിച്ചു നടന്നിരുന്ന എന്നെപ്പോലുള്ളവര്‍ക്ക് , ആ അഭിപ്രായം ‘ക്ഷ’ പിടിച്ചു. ‘വേണ്ട’ എന്നോ ‘മതി’ എന്നോ ഒരു വാക്ക് എന്നില്‍ നിന്നു പൊഴിയാന്‍ എത്ര പ്രയാസമായിരുന്നെന്നോ. അഥവാ പൊഴിക്കേണ്ടിവന്നാല്‍ അതോര്‍ത്ത് ഞാനെന്തു പ്രയാസപ്പെട്ടിരുന്നെന്നോ! അതിനാലൊക്കെത്തന്നെ എവിടെ ചെന്നാലും അന്നാടിന്റെ ഭക്ഷണത്തിലാണ് എന്റെ ശ്രദ്ധ ആദ്യം ചെല്ലുന്നത്. അതിന് എനിക്ക് പ്രേരണയും പരിശീലനവും തന്നത് ഞാറച്ചോട്ടിലെ ഹോട്ടലുകളായിരുന്നു.(ഹോട്ടല്‍ എന്നല്ല പറയേണ്ടത് :‘ഓട്ടല്‍’!)

പ്രചീനകാലം മുതല്‍ക്കേ ഞാറച്ചോട്ടില്‍ ഓട്ടലുകളുണ്ടായിരുന്നത്രേ. എന്റെ ഓര്‍മ്മയിലെ ആദ്യ ഹോട്ടല്‍ , ‘ഹോട്ടല്‍ പര്‍പ്പിള്‍സ്’ ആണ്. പണ്ടത്തെ ഹോട്ടലുകള്‍ക്ക് ഒരു സുഖകരമായ മണമില്ലായിരുന്നോ? ആ മണവും ഗുണവുമുണ്ടായിരുന്ന ഹോട്ടലായിരുന്നു പര്‍പ്പിള്‍സ്. ഞാറച്ചോടു ചന്തയ്ക്കു മുമ്പിലുണ്ടായിരുന്ന ആ ഹോട്ടലിന്റെ മുന്‍‌വശം മുഴുവന്‍ ഉരുളന്‍ മരയഴികളാണ്. വാതിലും അങ്ങനത്തതു തന്നെ. അകത്തേക്കു കയറിയാല്‍ വേറൊരു ലോകമാണ്. മൊത്തം ‘വാള്‍പേപ്പറുകള്‍’. ഭിത്തികളിലും ഇടപ്പലകകളിലും തൂണുകളിലും മേല്‍ത്തട്ടിലുമെല്ലാം പേപ്പര്‍ ഒട്ടിച്ചിരിക്കുന്നു.വെറും കടലാസുകളല്ല, അന്നത്തെ പ്രസിദ്ധമായ ‘സോവിയറ്റുയൂണിയന്‍’ മാസികയുടെ തിളങ്ങുന്ന മേനിക്കടലാസുകള്‍. അവയില്‍ നിറയെ വര്‍ണ്ണചിത്രങ്ങള്‍ . പോരാഞ്ഞിട്ട് കലണ്ടറുകള്‍, കഥാപ്രസംഗങ്ങളുടെയും ബാലകളുടെയും നാടകങ്ങളുടെയും പരസ്യങ്ങള്‍. വൈദ്യുതിവെളിച്ചത്തില്‍ ആ ഹോട്ടലിനകം മായാലോകം പോലെ തോന്നിച്ചിരുന്നു. കഴിക്കാന്‍ മറന്നു നോക്കിയിരുന്നുപോയിട്ടുണ്ട്.

കയറിച്ചെല്ലുമ്പോള്‍ ഇടതുവശത്ത് മൊതലാളിയുടെ മേശയാണ്. പ്രായം ചെന്ന, വെള്ളമുണ്ടും വെള്ളക്കുപ്പായവും വെള്ളത്തലപ്പാവും ധരിച്ച ഇസ്മായില്‍ മുതലാളി. എപ്പോക്കണ്ടാലും പരുക്കന്‍ സ്വരത്തില്‍ ചോദിക്കും :“യെപടാ..?” ഞാന്‍ തെല്ലു ഭയത്തോടെ തോളുകുലുക്കാറാണു പതിവ്. മൊതലാളി ആള് കര്‍ക്കശക്കാരനാണ്. പഴേ മര്‍മ്മാണി. ‘അടിമൊറ’ എന്ന ആയോധന കല പഠിച്ചശേഷം ‘ചുറ്റിക’യില്‍ സ്പെഷ്യലൈസ് ചെയ്തയാളാണ്. എവിടെപ്പോയാലും കയ്യില്‍ ഒരു ചെറിയ സ്പെഷ്യല്‍ ചുറ്റിക കാണും. റിപ്പര്‍ കൊലപാതകങ്ങള്‍ വാര്‍ത്തയായപ്പോഴാണ് മക്കള്‍ അത് എടുത്തൊളിപ്പിച്ചത്. ഉണ്ടാക്കുന്ന അപ്പമോ ദോശയോയെങ്ങാനും കരിഞ്ഞാല്‍ ഉണ്ടാക്കിയവനെക്കൊണ്ട് തീറ്റിക്കും മൂപ്പര്‍! കുന്തിരിക്കപ്പുകയില്‍ എണ്ണപ്പലഹാരങ്ങളുടെ മണം നിറഞ്ഞ കടലാസുചിത്രങ്ങളുടെ മായിക ലോകത്തിരുന്ന് മുതലാളി ഇപ്പോഴും എന്നോടു ചോദിക്കുന്നു : “..യെപടാ...?”

കുറച്ചപ്പുറത്ത് പുഴയിങ്കല്‍ റോഡു തുടങ്ങുന്നിടത്തെ കലുങ്കിനും ഓടയ്ക്കും മുകളിലായാണ് അടുത്ത സ്ഥാപനം. മുതലിയാരുടെ ഹോട്ടല്‍. പെണ്മക്കളില്‍ ആരുടെയോ പേരാണ് അതിനിട്ടിരിക്കുന്നത്. പക്ഷേ, സുഗന്ധവാഹിനിയായ ഓടയുടെ മുകളില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന മഹത്സ്ഥാപനമായതിനാല്‍ ‘ഓടക്കട’ എന്നാണതിന്റെ വിളിപ്പേര്. മുതലിയാരൊരു സൃഷ്ടിയാണ്. ശീമപ്പന്നി പോലെയൊരു പടപ്പ്. ഇടയ്ക്കുണ്ടായ ഒരു ജീപ്പപകടം കൂടിക്കഴിഞ്ഞപ്പോള്‍ മോന്ത അസ്സലായി. ഹോട്ടല്‍ പര്‍പ്പിള്‍സ് വെജിറ്റേറിയന്‍ ഹോട്ടലാണെങ്കില്‍, ഇത് നോണ്‍‌വെജ് ഹോട്ടലാണ്. മാത്രമല്ല പച്ചയിറച്ചി വില്‍ക്കുക കൂടി ചെയ്യും .റോഡുനിരപ്പിലാണ് കഴിക്കുന്നയിടം. അവിടന്നു നാലഞ്ചു സ്റ്റെപ്പ് താഴേക്കിറങ്ങിയാല്‍ ചായയടിക്കുന്നയിടം. അവിടന്നും താഴേക്കിറങ്ങിയാല്‍ അടുക്കള.( അതു കാണാനും മാത്രമൊന്നും പാപം ഇതുവരെ ഞാന്‍ ചെയ്തിട്ടില്ല!)

അടുത്ത ഹോട്ടല്‍ വളരെ പ്രശസ്തമാണ്. അക്കാള ഹോട്ടല്‍. ഇതിന്റെയും ശരിയായ പേര് മറ്റെന്തോ ആണ്. പക്ഷേ, അക്കാള അമ്മച്ചി നടത്തുന്നതായതിനാലാവും ഈ പേര്. ഇങ്ങനെ പറഞ്ഞാലേ ജനം അറിയൂ; ജനം ഇങ്ങനയേ പറയൂ. ഉച്ചയൂണു മാത്രം വില്‍ക്കുന്ന കടയാണത്. ഒരുകാലത്ത് അവിടന്ന് ഒരൂണ് സ്വപ്നമായിരുന്നു. ഇലയിലാണു വിളമ്പുക. മൊന്തയില്‍ കൊണ്ടുവന്ന് വെള്ളം ഗ്ലാസ്സിലൊഴിക്കും. മീങ്കറിയില്ല ; വറുത്തതു മാത്രം. ഹോ! അത്രയും നന്നായി മീന്‍ വറുക്കാന്‍ ലോകത്താര്‍ക്കറിയാം ! മീന്‍ വറുത്തതിന്റെ കൂടെ ‘പൊടി’ എന്നൊരു സാധനം തരും. ചതച്ച വറ്റല്‍മുളക് മീനൊപ്പം വറുന്നതാണത്. എന്താ അതിന്റെ രുചി! അതു കഴിക്കാന്‍ വേണ്ടിമാത്രം ഉണ്ണാന്‍ വന്നിരുന്നവരെ എനിക്കറിയാം. ഉച്ചയ്ക്ക് ഉത്സവപ്പറമ്പു പോലെയാണവിടം. സീറ്റുകിട്ടിയ ഭാഗ്യവാന്മാരെ അസൂയയോടെ നോക്കി, സുഗന്ധങ്ങളില്‍ ലയിച്ച്, കാകദൃഷ്ടിയോടെ അല്പാഹാരത്തിനായി നിന്ന നില്‍പ്പുകള്‍!

ഞാനൊക്കെ കഴിക്കാറായപ്പോഴേക്കും നിര്‍ത്തിപ്പോയ ഒരു ഹോട്ടലുണ്ട് ഞാറച്ചോട്ടില്‍ - ഹോട്ടല്‍ ഇമ്പീരിയല്‍. നോണ്‍ വെജ് കറിയുടെ മണം റോഡേ പോകുന്നവരെ വശീകരിച്ചകത്തെത്തിക്കുമായിരുന്നു.തീന്‍‌മേശകളും ബാല്‍ക്കണിയും സ്റ്റെയര്‍‌കേയ്സും അവ്യക്തമായ ഓര്‍മ്മകളിലുണ്ട്.

ഒരോട്ടല്‍ കൂടി : ഹോട്ടല്‍ ജനത. ഞാറച്ചോടു ചന്തയിലേക്കുള്ള വഴിക്കെതിരെ പ്രധാനപാതയ്ക്കരുകില്‍. ഞാറച്ചോടുകവലയില്‍ ആദ്യം പതിയ്ക്കുന്ന വെളിച്ചം ആ കടയിലേതാണ്. അതിരാവിലെ തന്നെ കട പ്രവര്‍ത്തനം തുടങ്ങും. നേരം വെളുക്കും വരെ ഞാറച്ചോട്ടിലെ ബസ്‌റ്റോപ്പ് ആ ദാരിദ്ര്യക്കടയുടെ മുന്നിലായിരുന്നു.ലംബോദരനെന്ന പേര് അന്വര്‍ത്ഥമാക്കിക്കൊണ്ട് കടമുതലാളി മുന്നില്‍ത്തന്നെ കാണും.

പുതിയ കാലം വഴിനിറഞ്ഞെത്തിയപ്പോള്‍, പഴയ മണ്‍‌വഴികള്‍ ടാര്‍‌റോഡുകളായതു പോലെ, ഞാറച്ചോടിന്റെ സ്വന്തം രുചികള്‍ ‘ആഗോള പലഹാരമായ’ പൊറോട്ടയ്ക്കു വഴിമാറി. ചിക്കന്‍ ഒരു ഫാഷനായതോടെ ഞാറച്ചോട്ടില്‍ ആദ്യത്തെ ‘ചിക്കന്‍ കോര്‍‌ണര്‍‘ ആരംഭിച്ചു. പുഴയിങ്കല്‍ റോഡിലെ പുതിയ ഹോട്ടലില്‍ മസാല ദോശ വിളമ്പിത്തുടങ്ങിയതോടെ ചരിത്രം വഴിമാറിത്തുടങ്ങി. ദേശീയ പലഹാരങ്ങള്‍ അപമാനകരമായി അന്നു തോന്നിയവരില്‍ ഈ പാവം വെഞ്ഞാറനുമുണ്ടായിരുന്നു! (പൊറോട്ടയില്‍ മുങ്ങി പൊറോട്ടയില്‍ പൊങ്ങിയ, പൊറോട്ടച്ചാലുകള്‍ നീന്തിക്കയറിയ, പൊറോട്ടമരങ്ങളിലൂഞ്ഞാലാടിയ, പൊറോട്ടയ്ക്കു മുന്നില്‍ പൊളിവാ കാട്ടിയ ധീരന്‍!)
ഇന്ന് ഹോട്ടലെന്നാല്‍, ഞാറച്ചോട്ടില്‍, ബിവറേജസ് കോര്‍പ്പറേഷന്റെ സഹായ സ്ഥാപനങ്ങള്‍ മാത്രമാണ്. സായന്തനങ്ങളില്‍ അവിടെ അസംഖ്യം പഴശ്ശിരാജമാര്‍ ‘വാള്‍’വീശി ‘വിദേശ’ത്തോടു കലഹിച്ചുകൊണ്ടിരിക്കുന്നു ‌ നിലം‌പരിശാകും വരെ!

Tuesday, January 5, 2010

പുതുവര്‍ഷപ്പടക്കം

അങ്ങനെ ഒടുവില്‍ പുതുവര്‍ഷം വന്നു. വര്‍ഷങ്ങള്‍ ഇങ്ങനെ പുതിയത് പുതിയത് വന്നുകൊണ്ടേയിരിക്കും. പക്ഷേ, പഴയതൊന്നും മറക്കാനാവില്ലല്ലോ. പുതുവര്‍ഷത്തെപ്പറ്റി കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യമോര്‍ക്കുന്നത് ഞാറച്ചോട്ടിലെ ഒരു പഴയ പുതുവര്‍ഷരാത്രിയാണ്.

ഓണവും പെരുനാളും പുതുവര്‍ഷവുമെല്ലാം ഞാറച്ചോടിനു സന്തോഷവും ആഘോഷവുമായിരുന്നു. ഓണത്തിനു ഞങ്ങളുടെ ‘ചിഹ്നം’ ക്ലബ്ബ് തട്ടി(പ്പ്)ക്കൂട്ട് പരിപാടികളുമായി ഇറങ്ങും. ക്ലബ്ബിന്റെ മുന്നില്‍ നിറം കലര്‍ത്തിയ ഉപ്പുകൊണ്ട് ‘അത്തപ്പൂക്കള’മിടും. പിന്നെ, ക്ലബ്ബിന്റെ രക്ഷാധികാരി അസ്‌ഹര്‍കാക്കയുടെ മിസ്ബുഷി ലോറിയില്‍ മൈക്ക് സെറ്റ് ഫിറ്റ് ചെയ്ത്, മാവേലിയുടെയും വാമനന്റെയും പുലിയുടെയും ഒക്കെ പ്രച്ഛന്നവേഷങ്ങളുമായി ഒരു ചുറ്റല്‍. ബക്കറ്റ് പിരിവ്.

ഒരിക്കല്‍ ഞാറച്ചോട് ടൌണില്‍ പിരിവ് നടത്തുകയായിരുന്നു. ഒരു ബക്കറ്റ് കൂടി ഉണ്ടായിരുന്നെങ്കില്‍ കൊള്ളാമെന്ന് അഭിപ്രായമുണ്ടായി. ഞാനുടനെ ക്ലബ്ബിന്റെ അടുത്ത മുറിയിലെ എ.കെ. ട്രാവലേജന്‍സിയിലെത്തി ബക്കറ്റ് ചോദിച്ചു.ഗതികേടിന് അവരുടെ എംഡി അവിടുണ്ടായിരുന്നു. മനസ്സില്ലാമനസ്സോടെ മൂപ്പര്‍ ബക്കറ്റ് തന്നു.

ഗംഭീര പിരിവായിരുന്നു. രണ്ടാമത്തെ ബക്കറ്റ് നിറയെ നോട്ടും ചില്ലറയും സത്യമായും ഞാന്‍ കണ്ടതാണ്. പക്ഷേ, പരിപാടി അവസാനിച്ചപ്പോള്‍ പണത്തോടൂകൂടി ബക്കറ്റ് കാണാനില്ല! എത്ര അന്വേഷിച്ചിട്ടും ആരാണ് കോച്ചിയതെന്നു ഒരു പിടിയും കിട്ടിയില്ല. ഒടുവില്‍ മാസങ്ങളോളം ഞാന്‍ ട്രാവത്സുകാരെ ഒളിച്ചു നടന്നു.

പുതുവര്‍ഷത്തിന് ക്ലബ്ബില്‍ പരിപാടിയൊന്നുമില്ല. ഞങ്ങളങ്ങനെ കറങ്ങി നടക്കും. അക്കൊല്ലം പുതുവര്‍ഷ രാത്രിയില്‍ അല്പം വൈകിയാണ് ഞങ്ങള്‍ ക്ലബ്ബിലെത്തിയത്. എല്ലാവരുമൊന്നുമില്ല; താഹിര്‍, ഷെഹര്‍ഷ, നജിം, പാണ്ടി സിബു, ഞാന്‍. കുറേ നേരം ക്ലബ്ബിന്റെ മുന്നില്‍ ആഘോഷങ്ങള്‍ കണ്ടുനിന്നു. പിന്നെ, കയ്യിലുള്ള കാശെല്ലാം കൂട്ടിനോക്കി, ചിക്കന്‍ കോര്‍ണറില്‍ നിന്ന് പൊറോട്ടയും സിങ്കിള്‍ മട്ടനും കഴിച്ചു. കറി തന്ന പാത്രം കഴുകേണ്ട ആവശ്യം ഇല്ലാത്ത തരത്തില്‍ മടക്കിക്കൊടുത്തു. ഫോര്‍മാലിറ്റിയുടെ പേരില്‍ കൈകഴുകി ഇറങ്ങി. വീണ്ടും നില്പായി.

അപ്പോ എനിക്കൊരാഗ്രഹം: പുതുവര്‍ഷമല്ലേ, പടക്കം പൊട്ടിക്കണം! അവന്മാര്‍ക്കു താല്പര്യമില്ല. മണി പത്തു കഴിഞ്ഞു. ഒരുപാട് പാമ്പുകള്‍ നടന്നും ബൈക്കിലും ഒക്കെ അലറി വിളിച്ച് പാഞ്ഞ് പോകുന്നുണ്ട്. കടകള്‍ അടച്ചു തുടങ്ങുന്നു. ഞാന്‍ പേഴ്സിന്റെ മുക്കും മൂലയുമെല്ലാം തപ്പിത്തിരഞ്ഞ് രണ്ടു രൂപാ കണ്ടുപിടിച്ചു. (യുറേക്കാ!)പടക്കക്കടയില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ ദാ വന്നു നില്‍ക്കുന്നു പോലീസ് ജീപ്പ്! ലാത്തിധരന്‍‌മാര്‍ പുറത്തിറങ്ങി. നാട്ടുകാരുടെമേല്‍ കുതിരകയറാന്‍ ലൈസന്‍സുകിട്ടിയ പുതുമുഖമേമാനും പുറത്തിറങ്ങി. കാക്കി കണ്ട പാമ്പുകള്‍ പെട്ടന്നപ്രത്യക്ഷരായി. ഇടറിയ കാലുകള്‍ സ്റ്റെഡിയായി. കാലമാടന്‍‌മാരെ പ്രാകിക്കൊണ്ട് പടക്കമോഹം ഞാനുപേക്ഷിച്ചു.

കടകള്‍ അടഞ്ഞു തുടങ്ങിയതോടെ ടൌണില്‍ ഇരുട്ടായി. മറ്റു ചില വണ്ടികള്‍ക്കൊപ്പം ഇരുട്ടത്ത് ജീപ്പ് കിടക്കുന്നു. ഇപ്പുറത്ത് ക്ലബ്ബിന്റെ മുന്നിലായി ഞങ്ങള്‍ നിന്നു. ഉടനെ പോയാല്‍ ഏമാനിഷ്ടപ്പെട്ടില്ലങ്കിലോ...

അന്നേരം ഒരു ബൈക്ക് ഇരമ്പിപ്പാഞ്ഞ് വന്ന് ഞങ്ങളുടെ മുന്നില്‍ നിന്നു.പിറകില്‍ ഞങ്ങളുടെ സുഹൃത്ത് സന്‍സീറാണ് അല്പം ആവേശം കൂടുതലാണവന്. പോരാത്തതിന് ഇപ്പോ ‘ഉല്പ്രേരകം’ ഉള്ളിലുണ്ട്താനും.ബൈക്ക് നില്‍ക്കുന്നതിനു മുന്‍പേ അവന്‍ അലറിപ്പറഞ്ഞു:“ഹാ‍പ്പ്പ്പ്പീ...നൂയിയാര്‍‌ര്‍‌ര്‍....” ഞങ്ങള്‍ മിണ്ടുമോ? അവന്‍ ചാടിയിറങ്ങി.

“എന്താടാ വിളീക്കാത്തത്? വിളിയെടാ...ഹാപ്പ്പ്പീ..നൂയിയാര്‍‌ര്‍‌...” -അവന്‍ അലറി.

നിഴലും വെളിച്ചവും ഇടകലര്‍‌ന്ന അവ്യക്തതയിലും അവന്‍ അടുത്തെത്തിയ ഏമാനെ തിരിച്ചറിഞ്ഞു. അപായസൂചന അവന്റെ മുഖത്ത് ഇരമ്പിക്കയറിയത് മങ്ങിയ വെട്ടത്തില്‍ ഞാന്‍ കണ്ടു. എന്തെങ്കിലും ചെയ്യാനാന്‍ എനിക്കാവുമായിരുന്നില്ല.

* * * * * * *



പുതുവര്‍ഷമെന്നു കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ മുഴങ്ങുന്നത്, പടക്കം പൊട്ടുന്നതുപോലെയുള്ള ഒരടിയും ‘എന്റുമ്മോ’ന്നുള്ള നിലവിളിയുമാണ്.

Wednesday, December 9, 2009

കുന്ദായണം

കുന്ദനെ ആദ്യം കാണുന്നത് ‘ആത്മാര്‍‌ത്ഥതാ’ പാരലല്‍ കോളേജില്‍‌വച്ചാണ്.എട്ടാം ക്ലാസ്സുകഴിഞ്ഞുള്ള വെക്കേഷന്‍ ക്ലാസ്സ് തുടങ്ങിയപ്പോഴായിരുന്നു അത്. കളം പിടിച്ചടക്കി കസറുന്ന കുന്ദനും കൂട്ടുകാരും. അന്നേ അവന് ആറടിക്കടുത്ത് പൊക്കമുണ്ട്, ഒത്ത വണ്ണവും. കൂട്ടത്തില്‍ ശ്രദ്ധേയനാണവന്‍.ബുദ്ധിമാന്‍. തന്ത്രശാലി. ‘തേസാബ്’ലെ പാട്ടുകളെക്കുറിച്ച് ആധികാരികമായി അവന്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ടിരുന്നത് ഇന്നുമോര്‍ക്കുന്നു.

പത്താം ക്ലാസ്സായപ്പോള്‍ അവനായിരുന്നു ഞാറച്ചോടുഹൈസ്കൂളിലെ സ്കൂള്‍ലീഡര്‍. ഏതു പാര്‍ട്ടിയെന്നു ചോദിക്കാനില്ല: എസ്സഫ്ഫൈ. അല്ലാതൊരു പാര്‍ട്ടി അവിടെ ജയിച്ചിട്ടുണ്ടൊ?


ഒരിക്കല്‍ ഒരു ശനിയാഴ്ച ഞാറച്ചോടു ജംങ്ഷനിലൂടെ പോവുകയായിരുന്ന എന്നെ ആരോ പിറകില്‍ നിന്നും വിളിക്കുന്നു. ഞാന്‍ തിരിഞ്ഞു നോക്കി. കുറേകൂട്ടുകാരെയും നറ്യിച്ചുകൊണ്ട് കുന്ദന്‍ വരുന്നു. കയ്യില്‍ നോട്ടീസുകള്‍, രെസീതുകുറ്റികള്‍. എസ്സഫ്ഫൈയുടെ ജില്ലാസമ്മേളനപ്പിരിവാണ്. കയ്യില്‍ കാശില്ലാത്തതുകൊണ്ട് ഞാന്‍ അടുത്തുചെന്നു.
“എവിടെപ്പോണെടാ?”
“ചുമ്മാ...”
“ എന്നാ ഞങ്ങടെ കൂടെ വാ..”
കൂടെപ്പൊയി ഞാന്‍. ആദ്യം കയറിയത് ഒരു ചെരിപ്പുകടയിലാണ്. കുന്ദന്‍ മുന്നില്‍ കയറി. ഒപ്പം ഞാനും. കൂടെയുള്ളവരില്‍ ഒന്നുരണ്ടുപേര്‍ അകത്തു വന്നു. മറ്റുചിലര്‍ പുറത്ത്. പിരിവെഴുതി കാശുവാങ്ങി. ഇറങ്ങിവന്ന് അടുത്ത സ്ഥലത്തേക്ക് പോകുമ്പൊള്‍ കൂടെയുള്ളവര്‍ എന്തോപറഞ്ഞ് ഭറ്യങ്കര ചിരി. എന്താണെന്നു ചോദിച്ചു ഞാന്‍. അന്നേരമാണറിയുന്നത്, കൂട്ടത്തില്‍ ഒരുത്തന്‍ സ്വന്തം പഴയ ചെരിപ്പ് കടയ്ക്ക് പുറത്ത് റോഡില്‍ അഴിച്ചിട്ടിട്ടാണ് കടയില്‍ കയറിയത്. മറ്റുള്ളവര്‍ കടക്കാരനെ വളഞ്ഞുനില്‍ക്കുന്നതിനിടയില്‍ ഇഷ്ടന്‍ ഇഷ്ടപ്പെട്ട ഒരു ചെരിപ്പ് കടയില്‍ നിന്നെടുത്തിട്ട് കൂളായി ഇറങ്ങിപ്പോന്നു! മോഷണമോ? അങ്കലാപ്പിലായി ഞാന്‍. വണ്ടികത്തിക്കുന്ന അണികളുടെ ആവേശം കണ്ടു ചിരിക്കുന്ന നേതാവിനെപ്പോലെ കുന്ദന്‍ അവരുടെ ചിരിയില്‍ പങ്കെടുത്തു. പിന്നെ സംഘത്തെയും നയിച്ചുകൊണ്ട് അടുത്ത സ്ഥലത്തേയ്ക്ക്.


അഞ്ചാറു കടകഴിഞ്ഞു. കൂറേ ചില്ലറ എന്റെ കയ്യില്‍ തന്നു കുന്ദന്‍. “എത്രയുണ്ടെന്ന് എണ്ണി നോക്ക്..” ഞാന്‍ എണ്ണി: പത്തു രൂപ. “ അത് കയ്യില്‍ വച്ചേരേ..” അനുസരണയോടെ ഞാന്‍ ചില്ലറ പോക്കറ്റിലിട്ടു. ഉച്ചയ്ക്ക് ‘അസുഖേറ്റു’മുക്കിലെ ഷാപ്പില്‍ നിന്ന് പൊരോട്ടയും ചാറും കഴിച്ചു എല്ലാവരും. പിരിയാന്‍ നേരം ഞാന്‍ ചില്ലറ ഏല്‍പ്പിക്കാന്‍ തുടങ്ങിയപ്പോ അവന്‍ തടഞ്ഞു. “അതു നിനക്കുള്ളതാ..” ഞാന്‍ വീണ്ടും അമ്പരന്നു. രാഷ്ട്രീയത്തെക്കുറിച്ച് ഞാനെന്തറിയുന്നു!

പ്രീഡിഗ്രിക്ക് ‘തറമേല്‍’ എന്നെസ്സെസ്സ് കോളേജില്‍ എനിക്കൊപ്പം അവനുമുണ്ടായിരുന്നു. എന്താണെന്നറിയില്ല, എസ്സെഫ്ഫൈയില്‍ അവന്‍ സജീവമായിരുന്നില്ല. വെറും അനുഭാവി ഭാവം മാത്രം. ഒരിക്കല്‍ ഒരു പ്രകടത്തിനിടയില്‍ ഞഞ്ഞാപിഞ്ഞാ മുദ്രാവാക്യങ്ങള്‍ മടുപ്പിച്ചു തുടങ്ങിയ നേരം, പിന്‍ നിരയില്‍ നിന്ന് കിടിലന്‍ മുദ്രാവാക്യം മുഴക്കി വിളിച്ച് കുന്ദന്‍ കളം പിടിച്ചെടുത്തത് ഓര്‍ക്കുന്നു.
“മഞ്ഞണിഞ്ഞ ഹിമാചലില്‍......
മരുഭൂമികളുടെ രാജസ്ഥാനില്‍....
തോക്കുകളലറും പഞ്ചാബില്‍ ..
സിന്ധൂഗംഗാഭൂമികളില്‍........
......................
എന്നവന്‍ കത്തിപ്പടര്‍ന്നപ്പോള്‍ പ്രകടനക്കാരുടെ എണ്ണവും കാഴ്ചക്കാരുടെ എണ്ണവും ആവേശവും പെട്ടന്നു വര്‍ദ്ധിച്ചു.

എന്നാണവനു ദിശാബോധം നഷ്ടമായത്? മറ്റൊരാളുടെ ബൈക്ക് ഓടിച്ച് ആക്സിഡെന്റില്‍ പെട്ട് അവന്റെ മുന്‍പല്ലിന്റെ പകുതി പൊട്ടി. അതിനു കിട്ടിയ ഇന്‍ഷുറന്‍സ് കാശുകൊണ്ട് അവനൊരു ബൈക്ക് വാങ്ങി‌- ഞാറച്ചോട്ടിലെ ആദ്യത്തെ സുസുകി ഷോഗണ്‍. അതില്‍ KSRTC ബസിടിച്ചപ്പോള്‍, ഉടന്‍ തന്നെ ഫോട്ടോഗ്രാഫറെ വരുത്തി ഫോട്ടോയെടുത്ത്, ഇന്‍ഷുറന്‍സിനുള്ള കാര്യങ്ങള്‍ സെറ്റപ്പാക്കിയപ്പോഴേക്കും വലത്തേക്കാല്‍ നീരുവന്നു വീര്‍ത്തിരുന്നു. അടുത്ത ബസിനു അനന്തശയ്യാപുരി മെഡിക്കല്‍ കോളേജില്‍ എത്തി എക്സ്രേ എടുത്തപ്പോള്‍ കാലില്‍ പൊട്ടലുണ്ടെന്നറിഞ്ഞു. എന്നാലെന്താ? അതിനു കിട്ടിയ കാശുകൊണ്ടല്ലേ സെക്കന്‍ഡ്‌ഹാന്‍ഡ് അംബാസ്സഡര്‍ വാങ്ങിയത്!

ഒരിക്കല്‍, പിക്നിക്കിനു പോകാനുള്ള കാശെങ്ങനെ കിട്ടുമെന്ന് ‘ചിഹ്ന’ ക്ലബ്ബിലിരുന്നു തലപുകഞ്ഞ് ആലോചിക്കുകയായിരുന്നു ഞങ്ങളുടെ ചില സുഹൃത്തുക്കള്‍. പറ്റിയ വഴി പറഞ്ഞു കൊടുത്തു കുന്ദന്‍: അവന്റെ വീട്ടിനടുത്തു ഒരാളുറ്റെ പറമ്പില്‍, വഴിക്കടുത്തായി ഒരു ചെങ്കദളിക്കുല വിളഞ്ഞു നില്‍പ്പുണ്ട്. അത് രാത്രി അടിച്ചുമാറ്റി(മോഷ്ടിച്ചല്ല!) ചന്തയില്‍ വില്‍ക്കുക! ഐഡിയ ഹര്‍ഷാരവങ്ങളോടെ സ്വീകരിക്കപ്പെട്ടു. പക്ഷേ ഒരു സംശയം ‌- രാത്രിതന്നെ അടിച്ചുമാറ്റി ചന്തയില്‍ കൊണ്ടുവരാന്‍ പറ്റില്ലല്ലോ. കുന്ദന്‍ അതിനും മറുമരുന്നു പറഞ്ഞു കൊടുത്തു. ആ പറമ്പില്‍ നിന്ന് കുറച്ചപ്പുറത്ത് ആള്‍താമസമില്ലാത്ത ഒരു പറമ്പുണ്ട്. രാത്രി അടിച്ചുമാറ്റുന്ന കുല അവിടെ തല്‍ക്കാലം ഒളിച്ചുവയ്ക്കുക. രാവിലെ വന്ന് എടുത്ത് ചന്തയില്‍ കൊടുക്കുക! സുഹൃത്തുക്കള്‍ക്ക് പെരുത്ത സന്തോഷം. അടിച്ചുമാറ്റല്‍ തീയതി അപ്പോള്‍ തന്നെ കുറിക്കപ്പെട്ടു. പ്രശ്നം പരിഹരിക്കപ്പെട്ട സന്തോഷത്തില്‍ അവര്‍ അവിടന്നു പോയി.


അവരെല്ലാം പോയിക്കഴിഞ്ഞപ്പോള്‍ കുന്ദന്‍ എന്നെ വിളിച്ചു പറഞ്ഞു :“ എടാ, അവന്മാര് കൊല അടിച്ചുമാറ്റി ആ പറമ്പില്‍ കൊണ്ട് വച്ചു കഴിയുമ്പോള്‍ നമുക്ക് അത് അവിടന്ന് അടിച്ചുമറ്റി അവന്മാരറിയാതെ വില്‍ക്കാം !!..”


കുന്ദന്റെ ധിഷണാശാലിത്വവും സഹായമനസ്ഥിതിയും നിമിത്തം ksrtc നിയമങ്ങള്‍ പോലും മാറ്റിയെഴുതപ്പെട്ടിട്ടുണ്ട്. അക്കാലത്ത്, വിദ്യാര്‍ത്ഥികള്‍ക്ക് KSRTC കണ്‍സെഷന്‍ കാര്‍ഡ് ലഭിക്കുന്നതിന്, പഠിക്കുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ ഒപ്പും സീലും പതിച്ച ആപ്ലിക്കേഷന്‍ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് നല്‍കിയാല്‍ മാത്രം മതിയായിരുന്നു.ഞാറച്ചോട്ടില്‍നിന്ന് ധാരാളം പയ്യന്മാര്‍ നഗരത്തിലെ സ്ഥാപനങ്ങളില്‍ ജോലിചെയ്യാനായി പോകുമായിരുന്നു. അവരെല്ലാം എന്നും ഫുള്‍ടിക്കറ്റെടുത്താണ്പോകുന്നത്. അവര്‍ക്ക് കണ്‍സെഷന്‍ കാര്‍‌ഡുണ്ടായിരുന്നെങ്കില്‍ എന്തു നന്നായിരുന്നു. നഗരത്തില്‍ പോളീടെക്നിക്ക് വിദ്യാര്‍ത്ഥിയായിരുന്ന കുന്ദന്റെ മനസ്സുനിറയെ പയ്യന്‍‌മാരുടെ സങ്കടമായിരുന്നു. എന്താണ് അവരെ സഹായിക്കാന്‍ ഒരു മാര്‍ഗ്ഗം? അവര്‍ക്ക് ആപ്ലിക്കേഷനില്‍ പോളിയിലെ പ്രിന്‍സിപ്പല്‍ ഒപ്പിട്ടുതരില്ല, സീലും കിട്ടില്ല. ഒടുവില്‍, ‘ദുഖം സഹിക്കാനാവാതെ’ കുന്ദന്‍ പോളിയിലെ പ്രിന്‍സിപ്പലിന്റെ സീല്‍ സ്വന്തമായി ഉണ്ടാക്കി! ആവശ്യക്കാര്‍ക്കെല്ലാം കണ്‍സെഷന്‍ വാങ്ങിക്കൊടുത്തു.( തിരക്കു നിയന്ത്രിക്കാന്‍ വേണ്ടി മാത്രം ഫീസ് ഏര്‍പ്പെടുത്തിയിരുന്നു.) എന്തൊരു സഹായമനസ്ഥിതി! പോളി വിദ്യാര്‍ഥികളുടെ എണ്ണം ക്രമാതീതമായി കൂടിയപ്പോള്‍ സംശയം തോന്നിയ സ്റ്റേഷന്‍ മാസ്റ്റര്‍ അന്വേഷണം തുടങ്ങിയപ്പോഴാണ് അവശകലാകാരന്‍‌മാരെ തിരിച്ചറിയുന്നത്. അക്കൊല്ലം KSRTC നിയമം മാറ്റി: വര്‍ഷാരംഭത്തില്‍ ഓരോ സ്ഥാപനത്തിലെയും വിദ്യാര്‍ഥികളുടെ ലിസ്റ്റ് ഔദ്യോഗികമായി സ്റ്റെഷന്മാസ്റ്റര്‍ക്കു നല്‍കണം. അതിലുള്‍പ്പെട്ടവര്‍ക്കു മാത്രം കണ്‍സെഷന്‍ കാര്‍ഡ്. “മാറ്റുവിന്‍ ചട്ടങ്ങളെ....” എന്നു പാടി കുന്ദന്‍ ആശ്വസിച്ചു.

കുറച്ചു നാള്‍ പെപ്സിയുടെ ഡീലര്‍ഷിപ് നേടി വിതരണക്കാരനായി കുന്ദന്‍ നടക്കുന്നത് കണ്ടു.(പങ്കുകച്ചവടക്കാരനായ നാജീമിനെ ഒരു സുപ്രഭാതത്തില്‍ ചവിട്ടിപ്പുറത്താക്കിയത്രേ). പിന്നൊരുനാള്‍, കുലുക്കിത്തുറന്ന കോളക്കുപ്പി പോലെ സംഗതി പൊട്ടി. ഇപ്പം കക്ഷി എവിടെയാണോ ആവോ.എവിടെയാണെങ്കിലും ജീവിക്കും! മടുക്കാത്ത പരിശ്രമങ്ങളാണല്ലോ അവന്റെ മുഖമുദ്ര. ആദ്യത്തെ പ്രണയ ലേഖനം വേളിയില്‍ കടലിനു സമര്‍പ്പിക്കുമ്പോള്‍ മാത്രമാണല്ലോ അവനെ മൂഡോഫില്‍ ആദ്യമായും അവസാനമായും കണ്ടത്. ഇപ്പോ ആരുടെയെങ്കിലും തോളില്‍ കയ്യിട്ട് കവിളില്‍ നുള്ളിനുള്ളി അവന്‍ ജീവിക്കുന്നുണ്ടാവും- ജോളിയായിത്തന്നെ!

Friday, November 13, 2009

അകന്നുപോയ ആരവങ്ങള്‍

ഞാറച്ചോടിന്റെ പ്രസിദ്ധി അന്യനാടുകളില്‍ എത്തിച്ചിരുന്നത് പലതും പലരും ചേര്‍‌ന്നാണ്. അതിലൊന്ന് എന്തായിരുന്നെന്നോ? ഞാറച്ചോടിന്റെ ചന്ത! പഴയ ഒരു ചന്തയാണത്. നൂറിലേറെ വര്‍‌ഷം പഴക്കമുള്ള ‘അതി പുരാതന’ചന്ത.

കളിയായി പറഞ്ഞതല്ല കേട്ടോ. പണ്ടേയുണ്ടാ ചന്ത. സ്വാതന്ത്രസമരവുമായി ബന്ധപ്പെട്ട കാര്‍‌ഷിക ലഹളകളില്‍ ഈ ചന്ത ഉള്‍പ്പെട്ടിരുന്നു. ബുധനും ശനിയുമാണ് പ്രധാന ചന്ത ദിവസങ്ങള്‍. ആ ദിവസങ്ങളില്‍ വെളുപ്പാങ്കാലത്തുതന്നെ ഞാറച്ചോട് ഉണരും. അടുത്തുമകലെയുമുള്ള ഉപഗ്രാമങ്ങളില്‍ നിന്ന് പച്ചക്കറികള്‍ തലച്ചുമടായി എത്തും. അവരെക്കാത്ത് കച്ചോടക്കാരും ഏജെന്റുമാരുമെല്ലാം വഴിയില്‍ നില്‍ക്കും. അഞ്ചുമണിയാകുമ്പോഴേയ്ക്കും പുഴയിങ്കല്‍ റോഡിലൂടെ മീന്‍ ലോറികള്‍ പാഞ്ഞു വരും. നിര്‍ത്താതെ ഹോണടിച്ച്, പിറകിലെ ഓസിലൂടെ മീന്‍‌വെള്ളത്തിന്റെ വരകള്‍ റോഡിലുണ്ടാക്കി ഇരമ്പിപ്പാഞ്ഞുപോകുന്ന മീന്‍‌വണ്ടികള്‍ രസകരമായ കാഴ്ചയാണ്.
അതിവിശാലമായ ഒരു സ്ഥലമായിരുന്നു ചന്ത. പ്രധാനപാതയും ചന്തയും തമ്മില്‍ വേര്‍‌തിരിക്കുന്നത് കുറേ ഒറ്റനിലക്കടകളാണ്. കടമുറികള്‍‌ക്കു പിന്നിലെ വിശാലമായ ഇടമാണ് ചന്തയുടെ ഒന്നാം ഭാഗം. അവിടെ വലിയ വട്ടികളുമായി കുറേ പെണ്ണുങ്ങള്‍ ഇരിപ്പുണ്ട്. വട്ടികളില്‍ അരിയാണ്. അളന്നു കൊടുക്കാന്‍ നാഴിയും കാണും കയ്യില്‍. നല്ല ഒന്നാംതരം കുത്തരി. കല്ലില്ല, കലര്‍‌പ്പില്ല. കച്ചോടം നടന്നാലും നടന്നില്ലേലും നാക്കടങ്ങിയിരിക്കരുതെന്നാണല്ലോ ചന്തയുടെ നിയമം! ആരവം അവിടെ ആരംഭിക്കുന്നു. പിന്നെ നിറയെ ചട്ടിയും കലവും പ്ലാസ്റ്റിക് സ്റ്റീല്‍ പാത്രങ്ങളും തട്ടുമുട്ടു സാധനങ്ങളും വില്‍‌ക്കുന്നവരാണ്. അവരെപ്പോഴും വെറുതേ മാറ്റിയും അടുക്കിയും പെറുക്കിയുമിരിക്കും. ഇടയ്ക്കിടെ തലയുയര്‍‌ത്തി വരുന്നവരെ വിളിക്കും. നാക്കടങ്ങിയിരിക്കരുതല്ലോ.

ഒരു മതിലോടെ അവിടം തീരുന്നു. അതിനപ്പുറം കടക്കാന്‍ മൂന്നാലു പടികള്‍ കയറണം. താഴത്തെ തിരക്കൊന്നും തിരക്കല്ലെന്നു ബോധ്യമാകും അങ്ങോട്ടു കയറിയാല്‍. മതിലിനടുത്ത് ഒരു പടുകൂറ്റന്‍ ആല്‍ മരമുണ്ട്. അതിന്റെ ചില്ലകളില്‍ പരശതം കാക്കകളും പരുന്തുകളും. ചന്തയുടെ നിയമം തെറ്റിക്കാതിരിക്കാന്‍ അവരും ആവുന്നത്ര ശ്രമിക്കുന്നുണ്ട്. ആ ആല്‍‌ച്ചുവട്ടിലായിരിക്കണം ചന്ത പിച്ചവച്ചു തുടങ്ങിയിട്ടുണ്ടാവുക. ചന്ത ദിവസം നമ്മളാ ആലു കാണുകയില്ല. അത്രയും വിശാലവീക്ഷണത്തിനു ജനത്തിരക്കു നമ്മളെ സമ്മതിക്കുമോ?

പടികള്‍ കയറിച്ചെല്ലുമ്പോള്‍ മുഴുവന്‍ പച്ചക്കറിക്കാരാണ്. പൂഴിവാരിയിട്ടാല്‍ താഴെ വീഴില്ലാ എന്നു പറയുന്നതില്‍ നോ അതിശയോക്തി. വസങ്ങളില്‍ സ്ഥിരം പച്ചക്കറിക്കടകള്‍. തറയില്‍ വിരിപ്പിനുമുകളില്‍ പച്ചക്കറി കൂനകൂട്ടിയിട്ട് കച്ചവടം നടത്തുന്ന ചന്തദിന വന്‍ കച്ചവടക്കാര്‍. സ്വന്തം പറമ്പിലെ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുന്നവര്‍. അത്തരക്കാരില്‍ നിന്ന് മൊത്തമായെടുത്ത് പലതരം പച്ചക്കറികള്‍ ഒരുമിച്ച് വില്‍ക്കുന്നവര്‍. എല്ലാത്തരക്കരുമുണ്ട്. കയറിച്ചെല്ലുന്നിടത്തു തന്നെ മൂലയില്‍ ഒരു ചെറുപ്പക്കാരനുണ്ട്. കുത്തനെ നിര്‍‌ത്തിയ ഒരു സ്യൂട്കേയ്സിനു മുകളില്‍ മറ്റൊരെണ്ണം തുറന്നു വച്ച് , നിറയെ ചന്ദനത്തിരിയുമായി നില്‍‌ക്കുന്നൊരാള്‍. തുളയ്ക്കുന്ന സ്വരത്തില്‍ അയാള്‍ പറഞ്ഞുകൊണ്ടിരിക്കും :
“തിരിയുടെ കാര്യം, തിരിയുടെ കാര്യം
ഇങ്ങോട്ടു തിരി, ഇങ്ങോട്ടു തിരി....
തിരിയുടെ കാര്യം ,തിരിയുടെ കാര്യം
ഇങ്ങോട്ട് തിരി, ഇങ്ങോട്ടു തിരി......”
ഒന്നുരണ്ടാള്‍ക്കപ്പുറ്ത്ത് മറ്റൊരു ചെറുപ്പക്കാരന്‍. ഊന്നുവടികളിലാണു നില്‍‌പ്പ്. വലതു കയ്യിലെ ചില്ലറ കിലുക്കിക്കൊണ്ട് അയാള്‍ പറയും :
“അമ്മമാരേ.... സോദരിമാരേ......
അഞ്ചു പൈസയാണു ചോദിക്കുന്നത്....
അമ്മമാരേ...സോദരിമാരേ....”

നടക്കുന്നവര്‍‌ക്കും സാധനങ്ങളുമായി പോകുന്നവര്‍‌ക്കും സാധനങ്ങള്‍ വാങ്ങാന്‍ കുനിഞ്ഞു നില്‍‌ക്കുന്നവര്‍‌ക്കും ഇടയിലൂടെ, ഇടത്തൊഴിഞ്ഞ്, വലത്തൊഴിഞ്ഞ്, ചവിട്ടി മാറി, തടുത്തു മാറ്റി, കുനിഞ്ഞമര്‍‌ന്ന് കുറേക്കൂടി മുമ്പോട്ടു പോകുമ്പോള്‍ പച്ചക്കറിക്കാര്‍ അവസാനിക്കും. പിന്നെ കപ്പക്കച്ചവടക്കാരാണ്. മരച്ചീനിക്കച്ചവടം. കുന്നോളം കൂനകൂട്ടിയിരിക്കുന്ന മരച്ചീനിക്കു മുന്‍പില്‍, കപ്പത്തണ്ടുകൊണ്ട് മുക്കാലികെട്ടി അതില്‍ ത്രാസു തൂക്കി ഇരിക്കുന്നവര്‍. ഒരാള്‍ വില്‍‌ക്കും. ഒന്നുരണ്ടുപേര്‍ കപ്പ വാലും തലയും കളഞ്ഞ് വില്‍‌പ്പനയ്ക്ക് റെഡിയാക്കും. എട്ടുപത്തു കൂട്ടരുണ്ടാകും അങ്ങനെ. ഇവിടെയുമുണ്ട് സ്ത്രീ പ്രാതിനിധ്യം. കുട്ടയില്‍ കൊള്ളുന്നത്ര കപ്പയുമായി പത്തുപതിനഞ്ചു സ്ത്രീകള്‍. അവര്‍‌ക്കു ത്രാസ്സില്ല. ഓരോ പങ്ക് വില്‍‌ക്കുകയാണവര്‍. ചന്തയുടെ നിയമം അവര്‍‌ക്കും ബാധകം.

മരച്ചീനിക്കാര്‍ക്കും മലക്കറിക്കാര്‍ക്കുമിടയില്‍ ഒരു വൃദ്ധന്‍ നില്‍ക്കും. പഴകിയ ജുബ്ബയും കൈലിയുമാണ് വേഷം.കയ്യില്‍ ഫ്രെയിം ചെയ്ത ഏതോ ഫോട്ടോയുടെ പുറത്ത് പകുതി തുറന്ന ഒരു ഉണക്കത്തേങ്ങാ.തൊണ്ടില്‍ നിറയെ ഭസ്മം. ആരോടെന്നില്ലാതെ അയാള്‍ പറയും :
“പേപ്പട്ടിക്കാവില്‍ ഉറുമ്പിന് ....വിളക്കിന്.....
“പേപ്പട്ടിക്കാവില്...ഉറുമ്പിന്...വിളക്കിന്...”

മരച്ചീനിക്കാര്‍ക്കപ്പുറത്ത് ഒരരമതില്‍. അതിനപ്പുറത്ത് എന്താണെന്ന് കണ്ണുപൊട്ടര്‍ക്കുപോലും പെട്ടന്നു മനസ്സിലാകും. ചന്തയുടെ ബാക്കി ഭാഗത്ത് ആരവങ്ങളാണെങ്കില്‍, ഇവിടെ അട്ടഹാസങ്ങളാണ്! ‘സാംസ്കാരികകേരള‘ത്തിന്റെ എഡിറ്റോറിയല്‍ മീറ്റിങ്ങാണവിടെ. ഏതു ജലദോഷക്കാരന്റെയും മൂക്കു തുറക്കും ഇവിടെ ഒരല്‍പ്പനേരം നിന്നാല്‍. മീഞ്ചന്ത! അവിടെ മണ്ണ് അഴുകിക്കുഴഞ്ഞ നിലയിലാണ്. കാലാകാലങ്ങളായി മീനുകളുടെ തുറന്ന വായില്‍നിന്നും കീറിയ വയറ്റില്‍നിന്നുമുള്ള നിക്ഷേപങ്ങള്‍.

ഇവിടത്തെ കച്ചവടക്കാര്‍ കലാകാരും കലാപകാരുമാണ്! അലറിവിളിച്ചാണ് വാങ്ങല്‍കാരെ വരുത്തുന്നത്. സംശയക്കണ്ണുകളാല്‍ മീനുകളെ നോക്കിനില്‍ക്കുന്നവരെ ബോധ്യപ്പെടുത്താനുള്ള ഭീകര പ്രഭാഷണങ്ങള്‍, ഡെമോണ്‍‌സ്റ്റ്രേഷനുകള്‍, വെല്ലുവിളികള്‍. ആരെങ്കിലും മീന്‍ വാങ്ങാന്‍ തയ്യാറായാല്‍ ഉടനെ കൊടുത്തു വിടില്ല. അക്കാര്യം അപ്പുറമിപ്പുറമുള്ള മുഴുവന്‍ കച്ചവടക്കാരെയും വാങ്ങാന്‍ വന്ന പൊതു ജനത്തെയും ബോധ്യപ്പെടുത്തിയേ കൊടുക്കൂ. മീന്‍ തലയ്ക്കു മുകളിലുയര്‍ത്തി ഒരു പ്രകടനമുണ്ടായിരിക്കും.പലപ്പോഴും സംഭാഷണരംഗങ്ങളിലേയ്ക്ക് സെന്‍സര്‍ ബോഡിനു പ്രവേശനമുണ്ടാവില്ല.

അടുത്തു തന്നെയാണ് മീന്‍‌കാരികളിരിക്കുന്നത്. കടലോരത്തുനിന്ന് വലിയ അലൂമിനിയച്ചരുവത്തില്‍ മീനുമായി വരുന്ന ഉണ്ണിയാര്‍ച്ചകള്‍!പ്രാചീന പദ്യ സാഹിത്യം പാരായണം ചെയ്യുന്നതില്‍ അവരെ തോല്‍പ്പിക്കാമെന്ന് ആരും വിചാരിക്കേണ്ട. റിലീസുചെയ്യാത്ത പ്രയോഗങ്ങള്‍ അവിടെ കേള്‍ക്കാം. സ്ഥലം‌മീന്‍‌കാരും വരത്തരായ മീന്‍‌കാരികളും തമ്മില്‍ പ്രഖ്യാപിത യുദ്ധത്തിലാണ്.അര്‍ത്ഥം, അലങ്കാരം, ധ്വനി, ദ്വയാര്‍ത്ഥം തുടങ്ങിയ വ്യാകരണകാര്യങ്ങള്‍ പഠിക്കാന്‍ ഇതിനേക്കാള്‍ നല്ലൊരിടം വേറേയില്ല! കൈലിയും ബ്ലൌസുമാണ് മീന്‍‌കാരികളുടെ വേഷം. കാണികള്‍ കുറഞ്ഞാല്‍ ചിലര്‍ക്ക് ചില ടെക്നിക്കുകളൊക്കെയുണ്ട്. ഒരിക്കലുണ്ട് ഒരു മീന്‍‌കാരി എരുമരാഗത്തില്‍, ‘ സങ്കുപുസ്പം കണ്ണെഴുതുമ്പോള്‍‘ എന്ന് പാടിത്തകര്‍ക്കുന്നു!

എല്ലാവരും തേങ്ങാ തിരുമ്മുമ്പോള്‍ ചിരട്ട തിരുമ്മുന്നവരെപ്പോലെ, കുറേ ഉണക്കമീങ്കച്ചവടക്കരുമുണ്ടവിടെ. പക്ഷേ, ഞാറച്ചോടുകാര്‍ക്ക് കരുവാടിനോട് വലിയ പ്രിയമില്ല.
അതിനുമപ്പുരം ഇറച്ചിക്കച്ചവടക്കാരാണ്. കോണ്‍സണ്‍‌ട്രേഷന്‍ ക്യാമ്പിന്റെ പ്രതീതിയാണവിടെ. കൊല്ലപ്പെട്ടവര്‍ ചോരച്ചാക്കുകളായി തൂങ്ങിക്കിടപ്പുണ്ട്. മരണഭയം നിറഞ്ഞുകവിയുന്ന കണ്ണുകളോടെ കൊലക്കത്തി കാത്തുകിടക്കുന്ന കുറേ കന്നുകാലികള്‍. അവശിഷ്ടങ്ങള്‍ക്കായി അടിപിടി കൂടുന്ന സ്ഥലം റൌഡികളായ നായകള്‍. പുളിമരക്കുറ്റികളില്‍ കശാപ്പുകത്തികള്‍ കൊത്തുന്ന ശബ്ദം.
കണ്ണേ മടങ്ങുക. മതി. അതിനപ്പുറം ഒരു ചെറു മതില്‍ക്കെട്ട്. അതിനുള്ളില്‍ തെങ്ങുകള്‍ക്ക് മുകളിലേയ്ക്ക് തലയുയര്‍ത്തിനില്‍ക്കുന്ന പടുകൂറ്റന്‍ ജലസംഭരണി. നെടുങ്കന്‍ കാലുകള്‍. അക്ഷമരായി കാത്തുനില്‍ക്കുന്ന കാക്കക്കൂട്ടങ്ങള്‍.

കാലമെത്ര കഴിഞ്ഞു. ഇന്നുമവിടെ ബാക്കിയുള്ളത് ആ ജലസംഭരണി മാത്രം. ആരവങ്ങളൊഴിഞ്ഞ മണ്ണില്‍ ഇന്ന് ഇരമ്പിയെത്തുന്ന ഇരുമ്പുശകടങ്ങള്‍. ദശാബ്ദങ്ങള്‍ക്കുമുമ്പ് കാളവണ്ടിക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അഭയം കൊടുത്തിരുന്ന ആല്‍മരം ആധുനികയാത്രക്കാര്‍ക്കായി അരങ്ങൊഴിഞ്ഞു. അതിലെ താമസക്കാരായ കാക്കകള്‍ കരഞ്ഞും കലഹിച്ചും പറന്നു പോയിട്ടുണ്ടാവും. കാലം ചവിട്ടിക്കുഴച്ചിട്ട മണ്ണിനുമേല്‍ ടാറിന്റെ വിരിപ്പു വിരിച്ചിരിക്കുന്നു. ഇപ്പോഴും വരുന്നുണ്ട് ജനമവിടേയ്ക്ക്. ഒന്നും വാങ്ങാനല്ല. കാത്തു നില്‍ക്കുകയാണവര്‍. കൃഷിയും കര്‍ഷകനും മണ്ണടിഞ്ഞു തുടങ്ങിയപ്പോള്‍ ഞാറച്ചോടിന്റെ അഭിമാനമായ ചന്ത, K S R T C ബസ്‌സ്റ്റേഷനു വേണ്ടി വഴിമാറിക്കൊടുത്തു. എന്നിട്ട്, കുറച്ചകലെ വയലോരത്തെ ഇത്തിരിവട്ടം സ്ഥലത്തുകിടന്ന് ചൊമച്ചുകൊരച്ച് ചത്തു.

Thursday, November 12, 2009

ഗുരുനാഥന്‍

‘നാട്ടിന്‍‌പുറം നന്‍‌മകളാല്‍ സമൃദ്ധം’ എന്നാണല്ലോ.ഞാറച്ചോട് നന്‍‌മകളാല്‍ മാത്രമല്ല, സവിശേഷവ്യക്തിത്വങ്ങളാലും സമൃദ്ധമായിരുന്നു. അവരില്‍ ചിലരെയെങ്കിലും പരിചയപ്പെടുത്താതെ പോകുന്നതെങ്ങനെ?


ഞാറച്ചോട് ഒരു നാല്‍‌ക്കവലയാണ്. പടിഞ്ഞാറേയ്ക്കു പോയാല്‍ 12 കിമീ കഴിയുമ്പോള്‍ ‘പുഴയിങ്കല്‍’ എന്ന പട്ടണം. തെക്കോട്ടു പോയാല്‍ 27 കിമീയ്ക്കപ്പുറത്ത് ‘വിഷ്ണുശയ്യാപുരി’. വടക്കോട്ടു പോയാല്‍ കാതങ്ങള്‍‌ക്കപ്പുറം ‘അക്ഷരനഗരം’. കിഴക്കോട്ടുപോയാല്‍ ‘വലിയമണ്‍‌കാട്’. ആ വഴിയിലൊഴികെ മറ്റു മൂന്നു വഴികളിലും പണ്ട് നിറയെ പാരലല്‍ കോളേജുകളുണ്ടായിരുന്നു. പിഞ്ചും മുറ്റിയതും മൂത്തതും മുരടിച്ചതുമായി ഒരുപാട് പാരലല്‍ വാദ്ധ്യാന്‍‌മാരും. പരശതം പിള്ളേരും.


നാല്‍‌ക്കവലയില്‍ നിന്ന് പുഴയിങ്കല്‍ റോഡിലൂടെ നടന്നാ‍ല്‍, മാഹിയില്‍ ലിക്കര്‍ ഷാപ്പുകള്‍ പോലെയാണ് പാരലല്‍ കോളേജുകള്‍! ‘മൂത്തവര്‍‘ കോളേജ്, ‘വിദ്യാര്‍‌ത്ഥി’ അക്കാഡമി, ‘വാസ്തവം’ കോളേജ്, ‘അതേ-ബീസ്’ കോളേജ് ‌...അങ്ങനെ കുറേയെണ്ണം. അക്കൂട്ടത്തില്‍ ഒരു സ്ഥാപനത്തെക്കുറിച്ചാണ് - അല്ല, അക്കൂട്ടത്തില്‍‌പ്പെടാത്ത ഒരു സ്ഥാപനത്തെക്കുറിച്ചാണ് എനിക്ക് പറയേണ്ടത്.


സ്ഥലത്തെ ആദ്യകാല പാരലല്‍ കോളേജാണത്. ഞാറച്ചോടിന്റെ ‘എം. പീ. പോള്‍സ് ടൂട്ടോറിയല്‍‌സ് ‘! പ്രീഡിഗ്രിക്കും ഡിഗ്രിക്കും പീജീക്കുമെല്ലാം പഠിതാക്കളുണ്ടായിരുന്ന ഒരു സുവര്‍‌ണ്ണകാലം പഴമക്കരുടെ മനസ്സിലുണ്ട്. ഇന്നിപ്പോ അതൊന്നുമില്ല. ഇപ്പോ അതൊരു ഏകാദ്ധ്യാപകവിദ്യാലയമാണ്. പ്രിന്‍സിപ്പലും പ്യൂണും കാഷ്യറും ക്ലര്‍‌ക്കുമെല്ലാം ഒരാള്‍ തന്നെ - സീ.ജി. സാര്‍!

മലയാളത്തിലും ഇംഗ്ലീഷിലും ചരിത്രത്തിലും എമ്മേയുള്ള സീജിസാര്‍ ഇംഗ്ലീഷ് സ്പെഷ്യലിസ്റ്റാണ്. ‘57-ല്‍ വിരല്‍ മുറ്ച്ച ചോരയാല്‍ ഒപ്പിട്ട് പര്‍‌ട്ടിയില്‍ ചേര്‍‌ന്ന, ഖദറുടുത്ത കമ്മൂണിസ്റ്റ്. തോറ്റുപഠിക്കാന്‍ വരുന്നവരാണ് സാറിന്റെ ശിഷ്യഗണങ്ങളില്‍ അധികവും. പമ്പ് ഹൌസിലേക്കുള്ള ഇടവഴിയിലൂടെ ചെല്ലുമ്പം മണ്‍‌തിട്ടിനു മുകളില്‍ ആശ്രമം പോലെ ഒരു സ്ഥലം. നിറയെ ചെടികള്‍, വള്ളികള്‍, പൂക്കള്‍, നടുക്കൊരു വീടും ഷെഡ്ഡും.

പൂപോലെ നരച്ച തലയും സ്ഥൂലശരീരവുമായി സാറവിടെ ഇരിക്കും.മറ്റുള്ളവരെ പോലെ സാര്‍ ആരെയും തിരക്കിപ്പോവില്ല, വിളിച്ചു വരുത്തില്ല.സാറിന്റെ ഭാഷയില്‍ പറഞ്ഞാല്‍, “വരുന്ന കഴുവേറിയെ പഠിപ്പിക്കും”. ചെല്ലുന്ന ‘കഴുവേറി’ പഠിച്ചു പോകും! സ്നേഹം വന്നാല്‍ സാര്‍ ‘മക്കളേ’ എന്നേ വിളിക്കൂ. കലി വന്നാല്‍ ‘കഴുവേറി‘യില്‍ തുടങ്ങും. മെഡിക്കല്‍ കോളേജില്‍ നിന്ന് ഉപേക്ഷിച്ച രോഗികളെപ്പോലെ, പല ചികിത്സ ചെയ്തിട്ടും ഫലിക്കാതെ അത്യാസന്ന നിലയിലായ ജീവിതങ്ങളാണ് സാറിനെത്തേടി വരുന്നത്. ഒന്നുരണ്ടുകാര്യം തിരക്കുമ്പോള്‍തന്നെ രോഗിയുടെ നിലവാരം സാറിനു മനസ്സിലാകും. പിന്നെ എസ്സേയും അനോട്ടേഷനുമെല്ലാം അവര്‍‌ക്കുപറ്റിയ ഡോസില്‍ ഗുളികയാക്കി കൊടുക്കും. സാറിന്റെ സരസ്വതീവിളയാട്ടം ഒരിക്കല്‍ കേട്ടാല്‍ മതി അറിയാതെ പഠിച്ചുപോകും!

സാറിന്റെ മുന്നിലെ പഠനം വലിയൊരനുഭവമാണ്. സാറ് അവതരിപ്പിക്കുമ്പോള്‍, ഇംഗ്ലീഷുകവിതകള്‍ എത്ര ഹൃദ്യമാണെന്നോ. മറ്റൊരു ഭാഷയിലെ കവിതയാണെന്നു തോന്നുകയേയില്ല. ആകാസത്തിനു കീഴിലെ ഒരു വിഷയവും ആ ക്ലാസ്സുകളില്‍ നിഷിദ്ധമല്ല. എല്ലാത്തിനെക്കുറിച്ചും സാറിനു സ്വന്തം അഭിപ്രായമുണ്ട്. നമുക്കുമാകാം സ്വന്തം അഭിപ്രായം. പക്ഷേ, സൂക്ഷ്മതയോടെ അവതരിപ്പിക്കണമെന്നു മാത്രം. വല്ലവരും പറഞ്ഞ അഭിപ്രായങ്ങള്‍ വിഴുങ്ങിച്ഛര്‍ദ്ദിക്കാന്‍ ശ്രമിച്ചാല്‍ സാറ്കൊല്ലും! അവനവന്റെ ചിന്തയ്ക്കനുസരിച്ച് പറയണം. സാറ് പറയും: “കുഞ്ഞിനെ മടിയിലിരുത്തി മാനത്തേയ്ക്കു ചൂണ്ടി, ‘മോനേ അതാ അമ്പിളിഅമ്മാവന്‍’ എന്നു നമ്മള്‍ പറയുമ്പോള്‍ കുഞ്ഞും ‘അമ്പിളിഅമ്മാവ’നെന്നു പറയും, പറയണം. അല്ലാതെ, ‘അമ്പിളിഅമ്മാവനോ, അതൊരു ഗോളമല്ലേ’ എന്നു കുഞ്ഞു പറഞ്ഞാല്‍ നമ്മള്‍ കിറുക്കെടുത്തു ചാടി തെങ്ങിലടിച്ചു ചാവില്ലേ?”

കുറച്ചു കാലമെങ്കിലും സാറിന്റെ മുന്നിലിരുന്നു പഠിച്ചവര്‍‌ക്ക് ഒരു കാര്യം ഉറച്ച ബോധ്യമുണ്ടായിരിക്കും:‘വിദ്യാഭ്യാസമാണ് ഏറ്റവും വലിയ സമ്പത്ത്”

ഒരിക്കല്‍, യൂണിവേഴ്സിറ്റിയുടെ ക്ഷമ പരിശോധിക്കാന്‍ തുനിഞ്ഞിറങ്ങിയ ഞങ്ങള്‍ കുറച്ചുപേരോട് ക്ലാസ്സിനിടയില്‍ സാര്‍ ചോദിച്ചു: “ജയിച്ചാല്‍ എന്താണെടാ അടുത്ത പ്ലാന്‍?” ഒന്നു രണ്ടു പേര്‍ മടിച്ചു മടിച്ചാണെങ്കിലും പറഞ്ഞു :‘ഒരു ബീയെഡ്ഡ് ‘....

സാര്‍ കുറച്ചു നേരം മിണ്ടാതിരുന്നു. എന്നിട്ടു പറഞ്ഞു :“മക്കളേ, ഓയെന്‍‌വീസാറും കൃഷ്ണന്‍ നായര്‍ സാറും എന്‍ കൃഷ്ണപിള്ളസാറും ഗുപ്തന്‍‌നായര്‍ സാറുമൊക്കെയാണ് എന്നെ പഠിപ്പിച്ചത്. എന്നിട്ട് എന്റെ നിലവാരം അവര്‍‌ക്കടുത്തെങ്ങാനുമെത്തുമോ? ഞാന്‍ പഠിപ്പിക്കുന്ന നിന്റെയൊക്കെ നിലവാരം എനിക്കറിയാം. അപ്പോ, നീയൊക്കെ പഠിപ്പിക്കുന്നവരുടെ നിലവാരം എന്തായിരിക്കും...?”

ആ ചോദ്യം ഇപ്പോഴും........